ന്യൂഡൽഹി: അതിർത്തി രക്ഷാസേനയായ ബി എസ് എഫിന് മൂന്ന് സംസ്ഥാനങ്ങളിൽ കൂടുതൽ അധികാരം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാനങ്ങൾ രംഗത്ത്. പാകിസ്ഥാനും ബംഗ്ളാദേശുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലാണ് ബി എസ് എഫിന് കൂടുതൽ അധികാരം നൽകികൊണ്ട് സർക്കാർ ഉത്തരവ്. അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ വരെ ഉള്ളിലേക്കുള്ള പ്രദേശങ്ങളിൽ റെയ്ഡ് നടത്തുന്നതും ആയുധങ്ങൾ പിടിച്ചെടുക്കുന്നതുമടക്കമുള്ള അധികാരം ബി എസ് എഫിന് ഇനി മുതൽ ലഭിക്കും.
പഞ്ചാബ്, അസാം, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ബി എസ് എഫിന് കേന്ദ്ര സർക്കാർ കൂടുതൽ അധികാരം നൽകിയിട്ടുള്ളത്. മുമ്പ് ഈ സംസ്ഥാനങ്ങളിൽ അതിർത്തിപ്രദേശത്ത് നിന്ന് 15 കിലോമീറ്റർ ഉള്ളിലേക്കുള്ള പ്രദേശങ്ങളിൽ മാത്രമേ ബി എസ് എഫിന് പരിശോധന നടത്താനുള്ള അനുവാദം ഉണ്ടായിരുന്നുള്ളു. 15 കിലോമീറ്ററിന് പുറത്തുള്ള പ്രദേശങ്ങളിൽ പരിശോധന നടത്തുകയോ എന്തെങ്കിലും തരത്തിലുള്ള നടപടികളോ എടുക്കണമെങ്കിൽ ലോക്കൽ പൊലീസിന്റെ സാന്നിദ്ധ്യം ഉറപ്പുവരുത്തണമായിരുന്നു.
ഇനിമുതൽ ഈ മൂന്ന് സംസ്ഥാനങ്ങളിൽ ലോക്കൽ പൊലീസിനെ പോലെ ബി എസ് എഫിനും സംശയം തോന്നുന്നവരെ അറസ്റ്റ് ചെയ്യാനും നിയമനടപടികൾ സ്വീകരിക്കുവാനും അധികാരമുണ്ടായിരിക്കും. നാഗലാൻഡ്, മിസോറാം, ത്രിപുര, മണിപ്പൂർ, ലഡാക്ക് എന്നീ പ്രദേശങ്ങളിലും ബി എസ് എഫിന് പൊലീസിന്റേതായ അധികാരങ്ങൾ ഉണ്ട്.
അതേസമയം ബി എസ് എഫിന് കൂടുതൽ അധികാരം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ രംഗത്തു വന്നു. കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം സംസ്ഥാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും എത്രയും വേഗം തീരുമാനം പിൻവലിക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി പറഞ്ഞു. ബി എസ് എഫിന്റെ പ്രധാന ദൗത്യം രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കുന്നതിലാണെന്നും കുറച്ചു നാളായി തങ്ങളുടെ ജോലി നല്ല രീതിയിൽ ചെയ്യാൻ ബി എസ് എഫിന് സാധിക്കുന്നില്ലെന്നും പഞ്ചാബിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബി എസ് എഫിന് കൂടുതൽ അധികാരം നൽകുന്നത് ലോക്കൽ പൊലീസും ബി എസ് എഫും തമ്മിലുള്ള ശത്രുത വളർത്താൻ മാത്രമേ ഉപകരിക്കുകയുള്ളുവെന്നും പൊലീസ് ഓഫീസർ വ്യക്തമാക്കി.
എന്നാൽ തങ്ങളുടെ ജോലി കുറച്ചുകൂടി കൃത്യതയോടെ ചെയ്യാൻ പുതിയ അധികാരങ്ങൾ സഹായിക്കുമെന്ന് ബി എസ് എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു രഹസ്യവിവരം ലഭിച്ചാൽ പൊലീസിനെ കാക്കാതെ തങ്ങൾക്കു തന്നെ ആ ഓപ്പറേഷൻ നടത്താൻ പുതിയ നിയമങ്ങൾ സഹായിക്കുമെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |