യുവതി ഉൾപ്പെടെ രണ്ട് ആഫ്രിക്കൻ സ്വദേശികൾ പിടിയിൽ
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച ആറുകോടിയോളം രൂപ വിലവരുന്ന 500 ഗ്രാം കൊക്കെയിനാണ് ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ) വിഭാഗം പിടിച്ചെടുത്തത്.
ഖത്തർ എയർവെയ്സ് വിമാനത്തിൽ ദോഹയിൽ നിന്നെത്തിയ ആഫ്രിക്കൻ സ്വദേശിനിയായ യുവതിയാണ് മയക്കുമരുന്നുമായി പിടിയിലായത്. ഇവരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ മറ്റൊരു ആഫ്രിക്കൻ പൗരനും പിടിയിലായി. കോടികൾ വിലവരുന്ന മയക്കുമരുന്ന് നെടുമ്പാശേരി വിമാനത്താവളംവഴി കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് ഡി.ആർ.ഐ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്.
അടുത്തിടെയായി നെടുമ്പാശേരി വിമാനത്താവളം വഴി വൻ തോതിൽ മയക്കുമരുന്ന് സംസ്ഥാനത്തേക്ക് എത്തുന്നതായാണ് വിവരം. കഴിഞ്ഞ ജൂണിൽ 20 കോടി രൂപയുടെ ഹെറോയിനും ജൂലായിൽ 25 കോടി രൂപയുടെ ഹെറോയിനും ഇവിടെനിന്ന് പിടികൂടിയിരുന്നു. ഇരുകേസുകളിലും സിംബാബ്വെ സ്വദേശികളാണ് പിടിയിലായിരുന്നത്. പ്രധാനമായും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വിദേശികൾ വഴിയാണ് മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നത്. ഇവിടെ നിന്ന് ഗോവ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മയക്കുമരുന്ന് എത്തിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |