ട്വന്റി-20 ലോകകപ്പ് ആദ്യ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഒമാൻ പാപുവ ന്യൂ ഗിനിയയെ 10 വിക്കറ്റിന് തോൽപ്പിച്ചു
അൽ അമെററ്റ്: കൊവിഡ് വ്യാപനം മൂലം ഇന്ത്യയിൽ നിന്ന് അറേബ്യൻ ഭൂമികയിലേക്ക് മാറ്റിയ ട്വന്റി-20 ലോകകപ്പിലെ ആദ്യ റൗണ്ടിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഒമാൻ പാപ്പുവ ന്യൂ ഗിനിയയെ പത്ത് വിക്കറ്റിന് തകർത്തു. ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാപ്പുവ ന്യൂ ഗിനിയയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ ഒമാൻ ഓപ്പണർമാരായ പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ജതിന്ദർ സിംഗിന്റേയും, ആഖിബ് ഇല്യാസിന്റേയും അർദ്ധ സെഞ്ചുറികളുടെ മികവിൽ പത്തരമാറ്റ് ജയം സ്വന്തമാക്കുകയായിരുന്നു. 13.4 ഓവറിൽ ഒമാൻ വിജയ തീരത്തെത്തി. 42 പന്തിൽ നിന്ന് 7 ഫോറും 4 സിക്സും ഉൾപ്പെടെ 72 റൺസാണ് ജതിന്ദർ സിംഗ് അടിച്ചെടുത്തത്. ആഖിബ് 43 പന്ത് നേരിട്ട് 5 ഫോറും 1 സ്കിസും ഉൾപ്പെടെ 50 റൺസ് നേടി.
കഴിഞ്ഞ വർഷം ക്വാളിഫയറിൽ ഒമാനായി ഏറ്റവും കൂടുതൽ റൺസ് നേടിയ ജതിന്ദർ ആ ഫോം ഇന്നലേയും തുടരുകയായിരുന്നു. പാപ്പുവ ന്യൂ ഗിനിയ ബൗളർമാർക്ക് ഒരു ഘട്ടത്തിൽ പോലും ഒമാന്റെ ഓപ്പണർമാർക്ക് ഭീഷണിയാകാൻ കഴിഞ്ഞില്ല.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാപ്പുവ ന്യൂ ഗിനിയയെ 4 വിക്കറ്റ് വീഴ്ത്തിയ ഒമാൻ ക്യാപ്ടൻ സീഷാൻ മക്സൂദും 2 വിക്കറ്റ് വീതം നേടിയ ബിലാൽ ഖാനും കലീമുള്ളയും ചേർന്നാണ് ചുരുട്ടിക്കെട്ടിയത്.
ടീം അക്കൗണ്ട് തുറക്കുന്നതിന് മുൻപ് തന്നെ ഓപ്പണർമാരായ ടോണി ഊറയേയും ലെഗാ സിയാകയേയും യഥാക്രമം ഒന്നും രണ്ടും ഓവറുകളിൽ ക്ലീൻബൗൾഡാക്കി ബിലാലും കലീമുള്ളയും ഒമാന് ബ്രേക്ക് ത്രൂ നൽകുകയായിരുന്നു.തുടർന്ന് ക്രീസിൽ ഒന്നിച്ച ക്യാപ്ടൻ ആസാദ് വാലയും (43 പന്തിൽ 56), ചാൾസ് അമിനിയും (26 പന്തിൽ 37) ചേർന്നാണ് ഒമാനെ കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷിച്ചത്. എന്നാൽ ടീം സ്കോർ 81ൽ വച്ച് അമിനി റണ്ണൗട്ടായതോടെ അവർ പ്രതിസന്ധിയിലാവുകയായിരുന്നു.
സ്കോട്ട് ലാൻഡ് സൂപ്പർ
ലോകകപ്പ് പ്രാഥമിക റൗണ്ടിൽ ഗ്രൂപ്പ് ബിയിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ സ്കോട്ട്ലാൻഡ് 6 റൺസിന് ബംഗ്ലാദേശിനെ വീഴ്ത്തി. ബാറ്റു കൊണ്ടും ബാളുകൊണ്ടും ഒരുപോലെ തിളങ്ങിയ ക്രിസ് ഗ്രീവ്സാണ് സ്കോട്ട്ലാൻഡിന്റെ വിജയ ശില്പി.
ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലാൻഡ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് നേടി. മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 134 റൺസ് എടുക്കാനെകഴിഞ്ഞുള്ളൂ. അവസാന ഓവറിൽ ബംഗ്ലാദേശിന് ജയിക്കാൻ 24 റൺസ് വേണമായിരുന്നു. എന്നാൽ17 റൺസേ ബംഗ്ലാദശിന് നേടാനായുള്ളൂ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സ്കോട്ട്ലാൻഡ് ഒരുഘട്ടത്തിൽ 53/6 എന്ന നിലയിൽ വൻതകർച്ചയിലായിരിക്കുമ്പോൾ രക്ഷകവേഷത്തിൽ അവതരിച്ച ഗ്രീവ്സ് 28 പന്തിൽ 4 ഫോറും 2 സിക്സുംഉൾപ്പെടെ 45 റൺസ് നേടി പൊരുതാനുള്ള സ്കോറിൽ എത്തിച്ച ശേഷമാണ് മടങ്ങിയത്. സ്കോട്ട്ലാൻഡിന്റെ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഷാക്കിബ് അൽഹസ്സൻ മുൻ ലങ്കൻതാരം ലസിത് മലിംഗയെ മറികടന്ന് ട്വന്റി-20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി. മഹേദി ഹസ്സൻ 3 വിക്കറ്റ് വീഴ്ത്തി.
മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് നിരയിൽ38 റൺസെടുത്ത മുഷ്ഫിക്കുർ റഹിമാണ് ടോപ് സ്കോറർ. ബൗളിംഗിലും കസറിയ ഗ്രീവ്സ് 3 ഓവറിൽ 19 റൺസ് നൽകി രണ്ട് വിക്കറ്റ് വീഴ്ത്തി. നീൽ മൂന്ന് വിക്കറ്റെടുത്തു.
ഇന്നത്തെ മത്സരങ്ങൾ
അയർലൻഡ് - നെതർലൻഡ്
(വൈകിട്ട് 3.30 മുതൽ)
ശ്രീലങ്ക - നമീബിയ
(രാത്രി 7.30 മുതൽ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |