മുംബയ്: രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകുമെന്ന രീതിയിൽ വാർത്തകൾ പുറത്തുവരുന്നതിനിടെ പരിശീലകസ്ഥാനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് ബി.സി.സി.ഐ ഇന്നലെ പത്രക്കുറിപ്പിറക്കി. ഇന്ത്യൻ പുരുഷ സീനിയർ ക്രിക്കറ്റ് ടീമിന്റെ പ്രധാന പരിശീലകൻ, ബാറ്രിംഗ്, ബൗളിംഗ്, ഫീൽഡിംഗ് പരിശീലകർ എന്നീ സ്ഥാനങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിനൊപ്പം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ഹെഡ് സ്പോർട്സ് സയൻസ് /മെഡിസിൻ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
പ്രധാന പരിശീക സ്ഥാനത്തേക്കുള്ള അപേക്ഷകൾ ഈ മാസം 26ന് വൈകിട്ട് 5ന് മുമ്പ് ലഭിച്ചിരിക്കണമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. ബാക്കി തസ്തികകളിലേക്കുള്ള അപേക്ഷകൾ നവംബർ 3ന് വൈകിട്ട് 5ന് മുമ്പ് ലഭിച്ചിരിക്കണം.
ആദ്യം താത്പര്യം കാണിച്ചിരുന്നില്ലെങ്കിലും ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടേയും സെക്രട്ടറി ജയ് ഷായുടേയുമെല്ലാം നിർബന്ധ പ്രകാരം ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ ദ്രാവിഡ് സമ്മതം മൂളിയെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ദ്രാവിഡ് പുതിയ പരിശീലകനായി വരുന്നുവെന്ന വാർത്തകളെക്കുറിച്ച് കഴിഞ്ഞ ദിവസം ചോദിച്ചപ്പോൾ അതിനെപ്പറ്രി തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |