നെയ്യാറ്റിൻകര: നീണ്ട ഇടവേളയ്ക്കു ശേഷം വിദ്യാലയങ്ങൾ തുറക്കുമ്പോൾ മുന്നൊരുക്കങ്ങളുമായി നെയ്യാറ്റിൻകര നഗരസഭ. വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണത്തിനും വിദ്യാലയങ്ങളിലെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ട വിപുലമായ പരിപാടികൾക്കാണ് നഗരസഭ രൂപം നൽകിയിട്ടുള്ളതെന്ന് നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
നഗരസഭ പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളും നേരിട്ടു സന്ദർശിച്ച് ആവശ്യങ്ങളും സൗകര്യങ്ങളും വിലയിരുത്തിക്കൊണ്ടാണ് മുന്നൊരുക്ക നടപടികൾക്ക് രൂപം നൽകിയിട്ടുള്ളത്. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ. സാദത്തിന്റെ നേതൃത്വത്തിൽ വാർഡ് കൗൺസിലർമാർ, നെയ്യാറ്റിൻകര ബി.പി സി.എം. അയ്യപ്പൻ, ക്ലസ്റ്റർ കോ - ഓർഡിനേറ്റർമാരായ അജിതകുമാരി, ഷീജാറാണി, അനുവർഗീസ് തരകൻ എന്നിവരടങ്ങിയ സംഘമാണ് വിദ്യാലയങ്ങൾ നേരിട്ടു സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയത്. 21ന് നഗരസഭയിലെ എല്ലാ വിദ്യാലയങ്ങളും പരിസരവും ശുചീകരിക്കാൻ തീരുമാനിച്ചു. അതാത് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക. ക്ലാസ് മുറികളിലും പരിസരത്തും ഫോഗിംഗ് നടത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും ചെയർമാൻ വ്യക്തമാക്കി.
സ്കൂൾ പരിസര ശുചീകരണം, ക്ലോറിനേഷൻ, അണുനശീകരണ പ്രവർത്തനങ്ങൾ, അണുനാശിനികളുടെ വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. വിദ്യാർത്ഥികൾക്ക് ആവശ്യമായ സാനിറ്റൊസറും വിതരണം ചെയ്യും. സമ്മേളനത്തിൽ വൈസ് ചെയർ പേഴ്സൺ പ്രിയ സുരേഷ്, എൻ.കെ. അനിതകുമാരി, ഡോ. എം.എ. സാദത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |