ദുബായ്: ട്വന്റി 20 ലോകകപ്പ് നേടാൻ എന്തുകൊണ്ടും യോഗ്യതയും ആർജവവുമുളള ടീമാണ് തങ്ങളെന്ന് വീണ്ടും തെളിയിച്ച് ഇന്ത്യ. ഐപിഎൽ സീസണ് ശേഷം ഉടൻ തന്നെ ആരംഭിച്ച ട്വന്റി 20 ലോകകപ്പ് പരിശീലന മത്സരത്തിൽ ഐപിഎല്ലിലെ അതേ തകർപ്പൻ ഫോം തുടർന്ന് ഓപ്പണർമാരായ ഇശാൻ കിഷനും കെ.എൽ രാഹുലും. ഫലം 189 റൺസ് വിജയലക്ഷ്യം ഇന്ത്യ ഒരോവർ ബാക്കിനിൽക്കെ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി നേടിയെടുത്തു.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ളണ്ടിന്റെ തുടക്കം മെച്ചപ്പെട്ട രീതിയിലായിരുന്നു. എന്നാൽ ഷമിയുടെ വരവോടെ ആദ്യ പവർപ്ളേയിൽ തന്നെ രണ്ട് വിക്കറ്റുകൾ ഇംഗ്ളണ്ടിന് നഷ്‌ടമായി. എന്നാൽ ബെയർസ്‌ട്രോ (36 പന്തുകളിൽ 49, മൊയീൻ അലി (20 പന്തുകളിൽ 43),ലിയാം ലിവിങ്‌സ്‌റ്റൺ (20 പന്തുകളിൽ 30) എന്നിവരുടെ ബാറ്റിംഗ് 20 ഓവറിൽ 188 എന്ന മികച്ച സ്‌കോറിൽ ഇംഗ്ളണ്ടിനെ എത്തിച്ചു. 43 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയ ഷമിയും 26 റൺസ് വഴങ്ങി ബെയർസ്‌ട്രോയുടെ നിർണായക വിക്കറ്റ് വീഴ്‌ത്തിയ ബുമ്രയുമാണ് ഇന്ത്യൻ ബൗളിംഗ് നിരയിൽ തിളങ്ങിയത്.
മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യൻ ഓപ്പണർമാരിൽ നിന്ന് കണക്കിന് പ്രഹരമേറ്റുവാങ്ങി ഇംഗ്ളണ്ട് ബൗളർമാർ.വെറും 24 പന്തിൽ നിന്ന് 51 റൺസ് നേടിയാണ് സ്‌കോർ 82ൽ നിൽക്കെ കെ.എൽ രാഹുൽ മടങ്ങിയത്. എന്നാൽ ഇശാൻ കിഷൻ പിന്മാറിയിരുന്നില്ല. മൂന്ന് സിക്‌സറും ഏഴ് ഫോറും സഹിതം 46 പന്തുകളിൽ 70 റൺസ് നേടി ഇശാൻ കിഷൻ റിട്ടയേർഡ് ഹർട്ടായി.
പിന്നീട് ക്യാപ്‌റ്റൻ കൊഹ്‌ലി (11), സൂര്യകുമാർ യാദവ്(8) എന്നിവർ വേഗം മടങ്ങിയപ്പോൾ ഋഷഭ് പന്ത് (14 പന്തിൽ25), ഹാർദിക് പാണ്ഡ്യ (10 പന്തിൽ 12) എന്നിവർ ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 192 റൺസാണ് ഇന്ത്യ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |