പാലാ: നഗരസഭാ വളപ്പിൽ നിന്നും മാലിന്യച്ചാക്കുകൾ ആറ്റിൽ ഒഴുക്കിയെന്ന പച്ചക്കള്ളം ചിലർ പ്രചരിപ്പിക്കുകയാണെന്ന് പാലാ നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറെക്കരയുടെ ആരോപണം. മുനിസിപ്പൽ ഓഫീസിന്റെ പുറകുവശത്ത് മാസങ്ങളായി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യ കൂമ്പാരങ്ങൾ ഇന്നലത്തെ കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മീനച്ചിലാറ്റിൽ ഒഴുകിപോയെന്നും ഇത് പകർച്ചവ്യാധികൾക്ക് കാരണമായെന്നും സംബന്ധിച്ച് പ്രചരിച്ച വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ചെയർമാൻ. ചില തത്പരകക്ഷികളാണ് വാർത്തയ്ക്ക് പിന്നിലെന്ന് ചെയർമാൻ കുറ്റപ്പെടുത്തുന്നു.
യഥാർത്ഥത്തിൽ മാലിന്യക്കൂമ്പാരം അല്ല, മറിച്ച് നഗരസഭാ കർമ്മ സേനാംഗങ്ങൾ, വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സംഭരിക്കുന്നപ്ലാസ്റ്റിക് കുപ്പികൾ, കഴുകിവൃത്തിയാക്കി, ചാക്കിലാക്കി, കെട്ടി സൂക്ഷിച്ചിരിക്കുകയാണ് നഗരസഭയുടെ ബാക്ക് യാർഡിൽ. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നതിന് വേണ്ടി ഏകദേശം മൂന്നര ടൺ പ്ലാസ്റ്റിക് കുപ്പികളാണ് സൂക്ഷിച്ചിട്ടുള്ളത്. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക്, മാത്രമേ നഗരസഭയ്ക്ക് ഇത് കൈമാറാൻ നിർവാഹമുള്ളൂ. മഴയിലും, വെള്ളപ്പൊക്കത്തിലും ഏതാനും ചാക്കുകൾ മാത്രം മുകളിൽനിന്നു ഉരുണ്ടു താഴെ വീണതൊഴിച്ചാൽ, മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും ചെയർമാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |