വെല്ലിംഗ്ടൺ : ന്യൂസിലാൻഡിൽ ഡെൽറ്റ വകഭേദം ശക്തിപ്രാപിച്ചതോടെ വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു. ഓക്ക്ലാന്റിൽ ഡെൽറ്റാ വകഭേദം വ്യാപിച്ചതോടെ ഇന്നലെ 94 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 87 എണ്ണവും ഓക്ക്ലാന്റിലാണ്. ഓക്ക്ലാന്റിൽ ലോക്ക് ഡൗൺ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി.കൊവിഡ് ഒന്നാം തരംഗത്തെ നേരിടുന്നതിൽ വിജയിച്ച ന്യൂസിലാന്റിൽ ഇതുവരെ 28 പേർ മാത്രമാണ് കൊവിഡ് മൂലം മരണമടഞ്ഞത്. എന്നാൽ ഡെൽറ്റ വകഭേദം പടർന്നു പിടിക്കുന്നത് ഭരണകൂടത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കേസുകൾ കുറഞ്ഞതോടെ കൊവിഡ് നിയന്ത്രണം പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ച വരുത്തിയതും വാക്സിൻ എടുക്കാൻ വിമുഖത കാണിക്കുന്നതുമാണ് രോഗവ്യാപനം കൂടാൻ കാരണമായതെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിയമങ്ങൾ എല്ലാവർക്കുമുള്ളതാണെന്നും എല്ലാവരും നിയന്ത്രണങ്ങൾ പാലിക്കണമെന്നും ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ അഭ്യർത്ഥിച്ചു. എല്ലാവരും കൊവിഡ് വാക്സിൻ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 67 ശതമാനം പേരും കൊവിഡ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |