മറയൂർ: പതിനഞ്ച് ലക്ഷം രൂപയോളം വില മതിക്കുന്ന എട്ട് ചന്ദനമരങ്ങൾ മറയൂരിലെ സ്വകാര്യ ഭൂമിയിൽ നിന്ന് മോഷണം പോയി. ഒരാഴ്ചയായി ഈ പ്രദേശത്ത് മോഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം മുറിച്ചുകടത്തിയ ചന്ദനമരത്തിന്റെ വേരും ഇന്നലെ രാത്രി കള്ളന്മാർ കൊണ്ടുപോയി. ദിണ്ടുകൊമ്പ് കൊലമ്പാറയിൽ ആറ്റുപുറമ്പോക്കിൽ നിന്ന ചന്ദനമാണ് മുറിച്ചുകടത്തിയത്. മൈക്കിൾഗിരിയിൽ സ്കൂൾ പരിസരത്തും ക്ലാഡ്സൻ തോമസിന്റെ വീട്ടുമുറ്റത്തും നിന്ന ചന്ദനമരങ്ങളാണ് മോഷ്ടാക്കൾ കടത്തിയത്.
സ്വകാര്യഭൂമിയിൽ നിന്നു ചന്ദനമരം പോയാൽ വനംവകുപ്പ് കേസെടുക്കില്ല എന്ന വാദവും പൊലീസ് സ്റ്റേഷനിൽ പോയാൽ വനം വകുപ്പിന് പരാതി നൽകിയാൽ മതിയെന്നു പറഞ്ഞ് തിരിച്ചുവിടുന്നതും ഉടമസ്ഥരെ മടുപ്പിക്കുന്നു. വനംവകുപ്പ് പരാതി സ്വീകരിച്ചാലും സ്ഥലം സന്ദർശിച്ച് തൊണ്ടി മുതൽ കൊണ്ടു പോയി സൂക്ഷിക്കുന്നതല്ലാതെ കാര്യമായ അന്വേഷണം നടത്താത്തതും മോഷ്ടാക്കൾക്ക് തുണയാകുന്നു.
വനത്തിനുള്ളിലെ സ്വാഭാവിക ചന്ദനത്തിന് തുല്യമായി മറയൂർ വനാതിർത്തിയിൽ സ്വകാര്യ ഭൂമിയിൽ കോടിക്കണക്കിന് രൂപയുടെ ചന്ദനമരങ്ങൾ ഉണ്ടായിരുന്നു. ഇവയെല്ലാം ഘട്ടംഘട്ടമായി മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയി. ഇപ്പോൾ ഓരോ കൃഷിയിടങ്ങളിലും ഒന്നോ രണ്ടോ ചന്ദനമരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
ഒരാൾ പിടിയിലായി
ചന്ദനമരം കടത്തിയ കേസിൽ ഒരാൾ പിടിയിലായി. മൈക്കിൾഗിരി സ്വദേശിയും മറയൂർ പുനരധിവാസ കോളനിയിൽ താമസക്കാരനുമായ ജയമണിയാണ് (23) പിടിയിലായത്. പ്രതിയിൽ നിന്ന് നാല് കിലോ ചന്ദനം കണ്ടെടുത്തു. കാന്തല്ലൂർ റേഞ്ച് ഓഫീസർ ആർ. ആദിഷിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജയചന്ദ്രബോസ്, എസ്.എഫ്.ഒ മാരായ സുനിൽകുമാർ, ജോമോൻ, ബി.എഫ്.ഒമാരായ ജോൺസൺ, അഖിൽ, മനോജ്, രാമകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |