കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ. ആലപ്പുഴ മാവേലിക്കര തഴക്കര കണ്ണോത്ത്മുടി അതുല്യാ ഭവനിൽ അഭിജിത്തിനെയാണ് (23) കൊല്ലം അസി.കമ്മിഷണർ ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പഴക്കച്ചവടക്കാരനായ ഇയാൾ സാമൂഹ്യ മാദ്ധ്യമത്തിലൂടെയാണ് കൊല്ലം സ്വദേശിയായ പതിനേഴുകാരിയുമായി പരിചയത്തിലായത്. കഴിഞ്ഞ ആഗസ്റ്റ് 18ന് പുലർച്ചെ ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തുകയും വിളിച്ചിറക്കി ചിന്നക്കടയിലെത്തിക്കുകയും ചെയ്തു. ഈ സമയം പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പൊലീസ് സംഘത്തെ കണ്ട് ഇയാൾ പെൺകുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. അസമയത്ത് നഗരത്തിൽ തനിച്ച് നിൽക്കുന്ന പെൺകുട്ടിയോട് പൊലീസ് വിവരങ്ങൾ ചോദിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. തുടർന്ന് പൊലീസ് സംഘം കുട്ടിയെ കൂട്ടിക്കൊണ്ടു പോയി രക്ഷാകർത്താക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം വിട്ടയച്ചു. കുട്ടിയുടെ പരാതിയിലെടുത്ത കേസിലാണ് അറസ്റ്റ്. അസി.കമ്മിഷണർ ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ വനിത പൊലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ സി. പുഷ്പലത, ജിജി മാത്യു, എസ്.സി.പി.ഒമാരായ ഐ. അനിതകുമാരി, രാമാഭായി, എ.എസ്.ഐ ബൈജു ജെറോം, സി.പി.ഒ സൈജു എന്നവരടങ്ങിയ സംഘമാണ് പ്രതിയെ കളമശ്ശേരി എച്ച്.എം.ടി കോളനിയിൽ നിന്ന് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |