തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം അടുത്ത മാസം ആറിനും ഏഴിനും ചേരും. കരാറുകാരെച്ചൊല്ലി പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മന്ത്രി മുഹമ്മദ് റിയാസും എ.എൻ. ഷംസീർ എം.എൽ.എയും ഇടഞ്ഞു നിൽക്കുന്നതടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം.
പാർട്ടി ലോക്കൽ സമ്മേളനങ്ങൾക്കിടെ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം ഇതുവരെയുള്ള സമ്മേളന പുരോഗതി വിലയിരുത്തും. ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയപ്രമേയത്തിന് അന്തിമരൂപം നൽകുന്നതിനുള്ള കേന്ദ്രകമ്മിറ്റി യോഗം 22 മുതൽ മൂന്ന് ദിവസങ്ങളിലായി ചേരുന്നുണ്ട്. അതിന്റെ റിപ്പോർട്ടിംഗാണ് സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ മുഖ്യ അജൻഡയെങ്കിലും വിവാദ വിഷയങ്ങളും ചർച്ചയാവും.
അമ്പലപ്പുഴയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട് മുൻമന്ത്രി ജി. സുധാകരനെതിരായ പരാതി സംബന്ധിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി മുമ്പാകെയെത്തും. സമ്മേളന കാലത്ത് സംഘടനാ നടപടികൾ നിറുത്തി വയ്ക്കാറുണ്ടെങ്കിലും ബ്രാഞ്ച് സമ്മേളനങ്ങൾക്കിടയിൽ ഇക്കുറി, ജില്ലാതല തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ വീഴ്ചകൾക്ക് സി.പി.എം നടപടികളെടുത്തിരുന്നു. നവംബർ നാലിന് സംസ്ഥാന സെക്രട്ടേറിയറ്റും ചേരും. കേന്ദ്രകമ്മിറ്റി അംഗം എളമരം കരിമും സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ. തോമസും ഉൾപ്പെട്ട കമ്മിഷന്റെ റിപ്പോർട്ടിൽ ജി. സുധാകരനെതിരെ കടുത്ത പരാമർശങ്ങളില്ലെന്നാണ് സൂചന
പാർട്ടി എം.എൽ.എമാരിൽ ചിലർ നിയമസഭയ്ക്കകത്തും പുറത്തും മന്ത്രിമാരെയും മറ്റും ഒളിഞ്ഞും തെളിഞ്ഞും വിമർശിക്കുന്നതും സി.പി.എമ്മിൽ അസ്വസ്ഥതയുണർത്തുന്നു. കരാറുകാരെയും കൂട്ടി എം.എൽ.എമാർ കാണാൻ വരേണ്ടതില്ലെന്ന് മന്ത്രി റിയാസ് നിയമസഭയിൽ പറഞ്ഞതിനെ നിയമസഭാകക്ഷി യോഗത്തിൽ എ.എൻ.ഷംസീർ വിമർശിച്ചെന്ന വാർത്തയാണ് വിവാദമായത്. അഴിമതിക്കെതിരായ ഇടതുമുന്നണിയുടെ പ്രഖ്യാപിത നിലപാട് മന്ത്രി സദുദ്ദേശ്യത്തോടെ പറഞ്ഞതിനെ അനാവശ്യവിവാദമാക്കിയെന്ന നിലപാടിലാണ് നേതൃത്വം. വിമർശനം വാർത്തയാപ്പോൾ മന്ത്രി റിയാസ് അത് നിഷേധിച്ചെങ്കിലും ഷംസീർ പ്രതികരിച്ചിരുന്നില്ല. പിന്നീട്, സിനിമാ അവാർഡ് ജേതാക്കളെ അഭിനന്ദിച്ചിട്ട ഫേസ്ബുക് പോസ്റ്റിന് 'ഇൻസൾട്ടാണ് മുരളീ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ്' എന്ന തലക്കെട്ട് നൽകിയതും വിവാദമുയർത്തി.
തുടർഭരണത്തിൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്ന കെ.കെ. ശൈലജ, നിയമസഭയിൽ പ്ലസ് വൺ പ്രവേശന വിഷയത്തിലും കൊവിഡ് പ്രതിരോധത്തിലും സർക്കാർ നടപടികളെ പരോക്ഷമായി വിമർശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് വികസനത്തിനായുള്ള കിഫ്ബി പദ്ധതി ഇഴയുന്നതിന് ഇൻകെലിനെതിരെ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ വിമർശനവും ചർച്ചയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |