തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലെ രൂക്ഷമായ മഴക്കെടുതികളിൽ മരിച്ചവരുടെ ആശ്രിതർക്കും നാശനഷ്ടങ്ങൾ നേരിട്ടവർക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് കൂടുതൽ ധനസഹായം അനുവദിക്കുന്നതിൽ അടുത്ത മന്ത്രിസഭായോഗം തീരുമാനമെടുക്കും. സംസ്ഥാനത്ത് കനത്ത മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ പുതിയ സ്ഥിതിഗതികൾ കൂടി വിലയിരുത്തി തീരുമാനമെടുക്കാമെന്നാണ് ഇന്നലെ മന്ത്രിസഭായോഗത്തിലുണ്ടായ ധാരണ.
നിലവിൽ സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ നിന്ന് അനുവദിക്കേണ്ട ധനസഹായം എത്രയും വേഗം നൽകാനുള്ള നടപടികൾ കൈക്കൊള്ളാൻ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതമാണ് ദുരന്തപ്രതികരണ നിധിയിൽ നിന്ന് അനുവദിക്കുന്ന ധനസഹായം. കേന്ദ്ര മാനദണ്ഡപ്രകാരം നിശ്ചയിച്ച തുകയ്ക്ക് പുറമേ സംസ്ഥാനസർക്കാർ അധികമായി ചേർത്ത വിഹിതം കൂടി ഉൾപ്പെടുത്തിയ തുകയാണിത്.
24 ഇനം പ്രകൃതിക്ഷോഭങ്ങൾക്കാണ് കേന്ദ്രമാനദണ്ഡപ്രകാരം നഷ്ടപരിഹാരം ലഭിക്കുക. ഇതിന് പുറമേ, കൂടുതൽ നാശനഷ്ടങ്ങളുണ്ടായത് കണക്കാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് തുക അനുവദിക്കുന്നതിലാണ് തീരുമാനമുണ്ടാകേണ്ടത്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് അനുവദിക്കേണ്ട ധനസഹായങ്ങൾ, മഴക്കെടുതിയുടെ തിരക്കിനിടയിൽ മുടങ്ങിപ്പോകാതിരിക്കാനും ശ്രദ്ധിക്കാനാവശ്യമായ ക്രമീകരണങ്ങൾക്കും മന്ത്രിസഭായോഗം നിർദ്ദേശം നൽകി.
തകർന്ന വീടുകളുടെയും റോഡുകളുടെയും പാലങ്ങളുടെയും കണക്കെടുപ്പ് പൂർത്തീകരിച്ച് എത്രയും പെട്ടെന്ന് ധനസഹായം നൽകാൻ നിർദ്ദേശിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മഴയിലും വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും പെട്ട് ജീവൻ നഷ്ടമായവരുടെ വിയോഗത്തിൽ അനുശോചിച്ചു. ദുരന്തബാധിതർക്ക് സാദ്ധ്യമായ എല്ലാ സഹായങ്ങളും പിന്തുണയും സർക്കാർ നൽകും. കിടപ്പാടവും കൃഷിയും മറ്റ് സ്വത്തുക്കളും നഷ്ടപ്പെട്ടവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |