തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ നശിച്ചവയിൽ ഏറിയപങ്കും നെൽകൃഷി. മടവീണും ബണ്ട് മുറിഞ്ഞും കുട്ടനാട്ടിലാണ് കൂടുതൽ നെൽകൃഷി നാശം റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്താകെ 4,954.8 ഹെക്ടർ വയലുകളിൽ 74.32 കോടി രൂപയുടെ നെൽകൃഷി നാശമാണ് റിപ്പോർട്ട് ചെയ്തത്. 11,993 കർഷകരുടെ കൃഷിയിടം നശിച്ചു. സംസ്ഥാനത്ത് ഉണ്ടായ 227.74 കോടിയുടെ കാർഷിക നഷ്ടക്കണക്കിലാണ് കൃഷിവകുപ്പ് നെൽകൃഷിനാശം വ്യക്തമാക്കുന്നത്. ആലപ്പുഴ ചെറുതന തേവേരി തണ്ടപ്ര പാടത്തെ മടവീഴ്ചയിൽ 400 ഏക്കർ നെൽകൃഷി നശിച്ചു. വെച്ചൂരിൽ കൊയ്യാറായ 1,500 ഏക്കർ നെൽകൃഷി നശിച്ചു. 3,200 ഏക്കർ നെൽകൃഷി വെള്ളക്കെട്ട് ഭീഷണിയിലാണ്. ആലപ്പുഴയിൽ വിതയ്ക്കാൻ ഒരുക്കിയ നൂറിലധികം ഏക്കർ നെൽപ്പാടവും നശിച്ചു.
14 ലക്ഷത്തോളം വാഴകൾ ഒടിഞ്ഞുവീണു. ഇവയിൽ പകുതിയോളം കുലച്ചവയാണ്. 23,298 കർഷകരെയാണ് കൃഷിനാശം ബാധിച്ചത്. 67.72 കോടി രൂപയാണ് വാഴക്കൃഷിയിലുണ്ടായ നഷ്ടം. 4,597 ഹെക്ടറിലെ മരച്ചീനിയും പൂർണമായി നശിച്ചു. 31.08 കോടി രൂപ മരച്ചീനിക്കൃഷിക്കാർക്ക് നഷ്ടമായി. ടാപ്പ് ചെയ്‌തു തുടങ്ങിയ 65,210 റബ്ബർ മരങ്ങളും ടാപ്പ് ചെയ്യാത്ത 6,822 മരങ്ങളും ഒടിഞ്ഞുവീണു. 14.24 കോടിയുടെ നഷ്ടം. 8.10 കോടി രൂപയുടെ ഏലക്കൃഷി, 3.15 കോടിയുടെ കുരുമുളക് കൃഷി, 2.19 കോടിയുടെ പച്ചക്കറിക്കൃഷി എന്നിവയും തെങ്ങ്, കമുക്, തേയില എന്നിവയ്‌ക്കും പെരുമഴയിൽ നാശം ഉണ്ടായി.
കർഷകർക്ക് യഥാസമയം നഷ്ടപരിഹാരം നൽകും: കൃഷിമന്ത്രി
മഴക്കെടുതിയിൽ ദുരിതത്തിലായ കർഷകർക്ക് യഥാസമയം നഷ്ടപരിഹാരം നൽകുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കണക്കെടുപ്പ് പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പണം നൽകുന്നത് വൈകില്ല. പരമാവധി നെല്ല് കൊയ്തെടുത്ത് സംഭരിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |