പാരീസ് : തീവ്രവാദ പ്രവർത്തനങ്ങൾക്കായി ധനസഹായം നൽകുന്നതടക്കമുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നതിനാൽ 2018 മുതൽ പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്) ഇക്കുറി തുർക്കിയെയും അതേ പട്ടികയിൽ ചേർത്തു. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട തെളിവുകളാണ് തുർക്കിക്കെതിരെ നടപടിയെടുക്കാൻ എഫ്എടിഎഫിനെ പ്രേരിപ്പിച്ചത്. തുർക്കിയും ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ടത് പാകിസ്ഥാന് ഇരട്ട പ്രഹരമായിരിക്കുകയാണ്. ഗ്രേ ലിസ്റ്റിൽ നിന്നും തങ്ങളെ കരകയറ്റാൻ തുർക്കിയുമായുള്ള ബന്ധം സഹായിക്കും എന്ന കണക്ക് കൂട്ടലിലായിരുന്നു പാകിസ്ഥാൻ. ഇക്കുറി പാകിസ്ഥാനെ ബ്ളാക്ക് ലിസ്റ്റിൽ പെടുത്തണമെന്ന ആവശ്യം പൊതുമണ്ഡലത്തിൽ ഉയർന്നെങ്കിലും ഗ്രേ ലിസ്റ്റിൽ തുടരട്ടേ എന്ന നിലപാടാണ് എഫ്എടിഎഫ് സ്വീകരിച്ചത്.
പിന്നിൽ ഇന്ത്യ ?
പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ നിലനിർത്താൻ ഇന്ത്യ സമ്മർദ്ദം ചെലുത്തുന്നതായുള്ള റിപ്പോർട്ടുകൾ എഫ്എടിഎഫ് നിഷേധിച്ചു. സമവായത്തിലൂടെയാണ് തങ്ങൾ തീരുമാനമെടുക്കുന്നത്, 2018 ജൂണിലാണ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്നും, ഇന്ത്യയ്ക്ക് അതിൽ പങ്കില്ലെന്നും അറിയിച്ചു. രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നില്ലെന്നത് തെളിയിക്കേണ്ടത് പാകിസ്ഥാനാണെന്നും യുഎൻ നിരോധിച്ച തീവ്രവാദ സംഘടനകൾക്കും, വ്യക്തികൾക്കും ധനസഹായം നൽകരുതെന്നത് പാകിസ്ഥാൻ പാലിക്കണമെന്നും എഫ്എടിഎഫ് ആവശ്യപ്പെട്ടു. പാകിസ്ഥാനെ ബ്ളാക്ക് ലിസ്റ്റിൽ പെടുത്തുന്നതിനെ കുറിച്ച് ഇപ്പോൾ തങ്ങൾ ചർച്ച ചെയ്തില്ലെന്നും എഫ്എടിഎഫ് അറിയിച്ചു.
പാകിസ്ഥാന് ഇരട്ട പ്രഹരം
ഗുരുതരമായ അപാകതകൾ കണ്ടെത്തിയതോടെയാണ് എഫ്എടിഎഫ് 2018ൽ പാകിസ്ഥാനെതിരെ നടപടി സ്വീകരിച്ചത്. ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ടതോടെ പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയേയും ഗുരുതരമായി ബാധിച്ചു. അന്താരാഷ്ട്ര നാണയ നിധി, ലോക ബാങ്ക്, ഏഷ്യൻ വികസന ബാങ്ക് തുടങ്ങിയവയിൽ നിന്നും സാമ്പത്തിക സഹായവും,വായ്പയും നേടാൻ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ പ്രയാസം നേരിടും. എന്നാൽ ബ്ളാക്ക് ലിസ്റ്റിലേക്ക് പാകിസ്ഥാനെ ഉൾപ്പെടുത്താതെ രക്ഷിച്ചത് ചൈനയും തുർക്കിയും മലേഷ്യയും അടക്കമുള്ള രാജ്യങ്ങളാണ്. ഈ സൗഹൃദ പട്ടികയിലെ തുർക്കിയും ഇപ്പോൾ ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ടത് പാകിസ്ഥാന് തിരിച്ചടയാണ്. ഗ്രേ ലിസ്റ്റിൽ പെടുത്തുമെന്ന മുന്നറിയിപ്പ് രണ്ട് വർഷം മുൻപേ തുർക്കിക്ക് എഫ്എടിഎഫ് നൽകിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയായിരുന്നു കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |