കൊച്ചി : വ്യാജ പുരാവസ്തുക്കളുടെ ശേഖരം ഒരുക്കി വി ഐ പികളെ വീട്ടിലേക്ക് ആകർഷിച്ച മോൻസണിന്റെ കൂടുതൽ തട്ടിപ്പുകൾ ഒന്നൊന്നായി പുറത്ത് വരികയാണ്. പുരാവസ്തുക്കൾ കാണുന്നതിന് പുറമേ മോൻസണിന്റെ ചികിത്സ തേടിയും ആളുകൾ ഇവിടെ എത്തിയിട്ടുണ്ട്. താൻ ഡോക്ടറാണെന്നാണ് ഇയാൾ പരിചയക്കാരോട് പറഞ്ഞിരുന്നത്. മോൻസണിന്റെ വീട്ടിലെ തിരുമൽ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തിയവരുടെ ദൃശ്യങ്ങൾ ഒളിക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചു എന്നും റിപ്പോർട്ടുകളുണ്ട്. ഉന്നത വ്യക്തികളുടെ ദൃശ്യങ്ങൾ എട്ടോളം ഒളിക്യാമറകൾ ഉപയോഗിച്ച് മോൻസൺ ചിത്രീകരിച്ചതായി മോൻസണിനെതിരെ പരാതി നൽകിയ യുവതിയാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇയാളുടെ ഭീഷണി ഭയന്നാണ് കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരാത്തതെന്നും യുവതി വെളിപ്പെടുത്തുന്നു.
അതേസമയം മോൻസണിനെതിരെ പീഡന പരാതിയിലും ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട് . ഉന്നത വിദ്യാഭ്യാസം നൽകി മകളെ പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയത്. കൊച്ചിയിലെ രണ്ട് വീടുകളിൽ വച്ച് നിരവധി തവണ മകളെ മോൻസൺ പീഡിപ്പിച്ചുവെന്നും, തുടർന്ന് ഗർഭിണിയായ മകളെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചു എന്നുമാണ് പരാതിയിലുള്ളത്. എന്നാൽ പെൺകുട്ടി നൽകിയ മൊഴിയിൽ കൂടുതൽ പേർ ലൈംഗിക പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നതിനാൽ പൊലീസ് ഇവരെയും ചോദ്യം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |