ന്യൂഡൽഹി: രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും നിയമനങ്ങൾ നടത്താനുമാകുന്നില്ലെങ്കിൽ ട്രൈബ്യൂണൽ ഭേദഗതി നിയമം റദ്ദാക്കാൻ കേന്ദ്രത്തോട് നിർദ്ദേശിച്ച് സുപ്രീംകോടതി.
എട്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ഉപഭോക്തൃ കമ്മിഷനുകളിലെ ഒഴിവുകൾ നികത്താൻ ആഗസ്റ്റ് 11ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇന്നലെ കേസ് പരിഗണിച്ചപ്പോഴും സ്ഥിതിയിൽ മാറ്റമുണ്ടായില്ലെന്ന് കണ്ടതോടെയാണ് ജസ്റ്റിസുമാരായ എസ്.കെ. കൗൾ, എം.എം. സുന്ദരേശ് എന്നിവരുൾപ്പെട്ട ബെഞ്ച് കേന്ദ്രത്തെ കണക്കറ്റ് വിമർശിച്ചത്.
"തികച്ചും ദൗർഭാഗ്യകരമാണ് അവസ്ഥ. ജനങ്ങൾ ദുരിതത്തിലാണ്. ഉപഭോക്തൃ പരാതി പരിഹാര കമ്മിഷനുകൾ സാധാരണ ജനങ്ങളുടെ ദൈനദിന പ്രശ്നങ്ങളുടെ പരാതി പരിഹാര കേന്ദ്രങ്ങളാണ്. ഈ ട്രൈബ്യൂണലുകൾ വേണ്ടെങ്കിൽ ട്രൈബ്യൂണൽ ഭേദഗതി നിയമം റദ്ദാക്കണം."- കോടതി പറഞ്ഞു.
സുപ്രീംകോടതിയുടെ മുൻ വിധിയുടെ ലംഘനമാണ് പുതിയ ട്രൈബ്യൂണൽ ഭേദഗതിയെന്ന് മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വാദിച്ചു. എന്നാൽ അഡി.സോളിസിറ്റർ അമൻ ലേഖി ഇത് എതിർത്തു. വിധിക്ക് അനുകൂലമായാണ് ഭേദഗതിയെന്നും വ്യക്തമാക്കി. എന്നാൽ കോടതി ഇത് അഗീകരിച്ചില്ല. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും സമാനരീതിയിൽ കേന്ദ്രത്തിനെ സുപ്രീംകോടതി വിമർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |