ന്യൂഡൽഹി: പ്രശസ്ത സ്പാനിഷ് സംവിധായകൻ കാർലോസ് സൗറയുടെ 'ദി കിംഗ് ഓഫ് ഓൾ ദി വേൾഡ്' നവംബർ 20ന് തുടങ്ങുന്ന 52-ാമത് ഗോവ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഫെസ്റ്റിവൽ കാലിഡോസ്‌കോപ്പ് , ലോക പനോരമ വിഭാഗങ്ങളിലായി 30 ഓളം സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്.
റെട്രോസ്‌പെ്റ്റീവ് വിഭാഗത്തിൽ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് രജനികാന്ത്, പ്രശസ്ത ഹംഗേറിയൻ ചലച്ചിത്രകാരൻ ബേല താർ, റഷ്യൻ ചലച്ചിത്രകാരൻ ആന്ദ്രേയ് കൊഞ്ചലോവ്‌സ്‌കി എന്നിവരുടെ ചിത്രങ്ങളും ബ്രസീൽ, റഷ്യ, ദക്ഷിണാഫ്രിക്ക, ചൈന, ഇന്ത്യ എന്നീ ബ്രിക്‌സ് രാജ്യങ്ങളിൽ നിന്നുള്ള സിനിമകളും മേളയിൽ പ്രദർശിപ്പിക്കും. ഇറാൻ ചലച്ചിത്രകാരി രാക്‌സൺ ബനിയേറ്റെമാഡ് അദ്ധ്യക്ഷയായ ജൂറിയാണ്
മികച്ച ചലച്ചിത്രങ്ങൾ തിരഞ്ഞെടുക്കുക.
ആദ്യമായി നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, സീ 5, വൂട്ട്, സോണി ലിവ് എന്നീ ഓ.ടി.ടി പ്ളാറ്റ്ഫോമുകൾക്കും മേളയിലേക്ക് ക്ഷണമുണ്ട്. മേളയിൽ സത്യജിത് റായ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഇസ്‌തേവൻ സാബോയ്ക്കും മാർട്ടിൻ സ്‌കോർസെസിയ്ക്കും നൽകുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു.
വ്യവസായ പ്രമുഖരുമായി സംവദിക്കാനും ചലചിത്രോത്സവത്തിലെ മാസ്റ്റർ ക്ലാസ്സുകളിൽ പങ്കെടുക്കാനും 35 വയസിന് താഴെയുള്ള 75 ചലച്ചിത്ര പ്രവർത്തകരെ തിരഞ്ഞെടുക്കും. അന്തരിച്ച വിഖ്യാത നടൻ സർ ഷോൺ കോണറിക്ക് പ്രത്യേക ആദരാഞ്ജലി അർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |