ഡമാസ്കസ് : സിറിയയിൽ ആയിരക്കണക്കിന് ഏക്കർ വനം കത്തിനശിക്കാൻ കാരണമായ സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 24 പേരെ പരസ്യമായി തൂക്കിക്കൊന്നു. 2020 ഒക്ടോബറിലുണ്ടായ കാട്ടുതീയിൽ 59000 ഏക്കറിലധികം വനഭൂമിയാണ് കത്തിനശിച്ചത്. സംഭവത്തിൽ 3 പേർക്കും പതിനായിരക്കണക്കിന് ജീവജാലങ്ങൾക്കും ജീവൻ നഷ്ടമായി. തീ നിയന്ത്രണ വിധേയമാക്കാൻ ദിവസങ്ങളെടുത്തു. നിരവധി രാജ്യങ്ങളുടെ അതിർത്തികൾക്ക് ഭീഷണിയാവുകയും ലതാകിയയിലും മദ്ധ്യ പ്രവിശ്യയായ ഹോംസിലും വ്യാപക നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഉഷ്ണതരംഗത്തെ തുടർന്ന് തീ പടർന്നെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിൽ തീപിടിത്തം മനുഷ്യനിർമ്മിതമാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ നിരവധി പേരെ അറസ്റ്റ് ചെയ്തു.
വിചാരണയ്ക്കിടെ 24 പേരും കുറ്റം സമ്മതിച്ചിരുന്നു. രാജ്യത്തിന്റെ പൊതുമുതൽ നശിപ്പിക്കപ്പെട്ട സംഭവം ഭീകരപ്രവർത്തനത്തിന് സമാനമാണെന്ന് കോടതി വിധിച്ചു. വധശിക്ഷയ്ക്ക് പുറമേ മറ്റു 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്. കേസിൽ ഉൾപ്പെട്ടിട്ടുള്ള പ്രായപൂർത്തിയാകാത്ത അഞ്ച് പേർക്ക് 10-12 വർഷം വരെ തടവ് ശിക്ഷ വിധിച്ചു.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഇവർ കാടിന് തീ വയ്ക്കാനുള്ള പദ്ധതിയിട്ടിരുന്നു. 280 പട്ടണങ്ങളെയും ഗ്രാമങ്ങളെയും ബാധിച്ച തീപിടുത്തത്തിൽ 370 വീടുകൾ നശിച്ചു. 59,300 ഏക്കർ വനവും കൃഷിയിടങ്ങളും തീയിൽ കത്തിനശിച്ചതായാണ് റിപ്പോർട്ട്.
അതേ സമയം ബുധനാഴ്ച തൂക്കിക്കൊന്ന കുറ്റവാളികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല. സിറിയയിലെ നിയമമനുസരിച്ച് തീവ്രവാദം, ചാരവൃത്തി, രാജ്യദ്രോഹം, അനുമതിയില്ലാതെ സൈനിക സേവനം മതിയാക്കുക, തീവയ്പ്പ് എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ വകുപ്പുണ്ട്.
എന്നാൽ കൂട്ടവധശിക്ഷയ്ക്കെതിരെ ആംനസ്റ്റി ഇന്റർനാഷണൽ രംഗത്ത് വന്നു.ജനങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങളെ ഹനിച്ച സിറിയൻ സർക്കാരിന്റെ നടപടി അംഗീകരിക്കാനാവാത്തതാണെന്ന് ആംനസ്റ്റി ഇന്റർനാഷണലിനായി സിറിയയിൽ പ്രവർത്തിക്കുന്ന ഡയാന സെമാൻ പറഞ്ഞു. സിറിയൻ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ജയിലുകളിൽ തടവുകാരെ കൂട്ടത്തോടെ കൊല്ലുന്നതായി യു.എൻ വ്യക്തമാക്കിയിരുന്നു. രഹസ്യ വിചാരണകളിലൂടെയാണ് പലപ്പോഴും വധശിക്ഷ വിധിക്കുന്നത്. ശിക്ഷ ലഭിക്കുന്നയാൾക്ക് അഭിഭാഷകന്റെ സഹായം പോലും ലഭിക്കാറില്ലെന്നും പരാതികളുയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |