ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് രഞ്ജിത് നഗറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിലായി. ഡൽഹി രഘുബീർ നഗർ സ്വദേശിയായ സൂരജിനെയാണ് (20) ഇന്നലെ ഉച്ചയോടെ ഡൽഹി പൊലീസ് ഹരിയാനയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
36 മണിക്കൂറിനുള്ളിലാണ് 20കാരൻ പൊലീസ് വലയിലായത്. നൂറിലധികം സി.സി ടി.വികൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച പ്രതിയുടെ ചിത്രമാണ് കേസിൽ നിർണായകമായത്. യുവാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് ഡൽഹിയെ നടുക്കിയ സംഭവം അരങ്ങേറിയത്. വീടിന് വെളിയിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രക്തം വാർന്ന നിലയിലാണ് കുട്ടി വീട്ടിൽ തിരിച്ചെത്തിയതെന്ന് മാതാപിതാക്കൾ പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചു. പരിശോധനയിലാണ് കുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് വ്യക്തമായത്.
കുട്ടിയുമായി ബന്ധമുള്ളവരുടെ കൂട്ടത്തിൽ ഉൾപ്പെടാതിരുന്നതും പ്രദേശവാസിയല്ലാത്തതും അന്വേഷണത്തിന്റെ തുടക്കത്തിൽ വെല്ലുവിളി സൃഷ്ടിച്ചു. ഫോൺ നമ്പറോ, വാഹന നമ്പറോ, ചെയ്യുന്ന തൊഴിലോ തുടങ്ങി പ്രതിയെ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു തുമ്പും തുടക്കത്തിൽ ലഭിച്ചില്ല. സി.സി ടി.വി ദൃശ്യങ്ങൾ വ്യാപകമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ ചിത്രം ലഭിച്ചതെന്ന് ഡി.സി.പി പറഞ്ഞു. പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |