കൊച്ചി: 2018ലെ മഹാപ്രളയത്തിൽ വീടു മുങ്ങിയവർക്ക് സർക്കാരിൽ നിന്ന് കിട്ടിയത് തുച്ഛമായ തുക. ഒരു തുള്ളി പോലും വെള്ളം കയറാത്തവർക്ക് അനുവദിച്ചത് രണ്ടര ലക്ഷം. വിവേചനത്തിനെതിരെ കടമക്കുടി പഞ്ചായത്തിലെ കോതാട് നിവാസികൾ കോടതി കയറിയിറങ്ങാൻ തുടങ്ങിയിട്ട് രണ്ടു വർഷം.
പഞ്ചായത്തിൽ 13 വാർഡുകളുണ്ട്. 169 പേർക്ക് രണ്ടര ലക്ഷം രൂപ വീതം നഷ്ടപരിഹാരം ലഭിച്ചതിൽ 110 പേരും ഏഴാം വാർഡായ കോതാടുകാരാണ്. വീടുകളും സാമഗ്രികളും 75 ശതമാനം നശിച്ചവർക്കാണ് രണ്ടര ലക്ഷം. ഇവിടെയുള്ള ഭൂരിഭാഗം വീടുകൾക്കും കാര്യമായ കേടുപാടുകളുണ്ടായിട്ടില്ല. വെള്ളം കയറിയിട്ടില്ലാത്ത ഉയർന്ന പ്രദേശത്തുള്ള 35 വീടുകൾക്കും ഇതേ തുക ലഭിച്ചു. അനർഹർക്ക് രണ്ടര ലക്ഷം നൽകിയതിനും അർഹതപ്പെട്ടവർക്ക് ന്യായമായ തുക നിഷേധിച്ചതിനുമെതിരെ ജനകീയസമിതിയാണ് നിയമയുദ്ധം നടത്തുന്നത്.
വ്യാപകമായ ക്രമക്കേട്
കടമക്കുടി പഞ്ചായത്തിലെ പ്രളയ ദുരിതാശ്വാസ വിതരണത്തിൽ വ്യാപകമായ ക്രമക്കേട് ഉണ്ടായി. പ്രളയബാധിതരെ സഹായിക്കുന്നതിനായി 2019 ഫെബ്രുവരിയിൽ ഞങ്ങൾ പഞ്ചായത്തിൽ നടത്തിയ നിയമസഹായ ക്യാമ്പിൽ 20,000 രൂപയുടെ നഷ്ടപരിഹാരം ഉണ്ടായെന്ന് സത്യവാങ്ങ്‌മൂലം നൽകിയ വ്യക്തിക്ക് രണ്ടര ലക്ഷം രൂപ ലഭിച്ചത് ഇതിന് ഉദാഹരണം. നഷ്ടപരിഹാരം നിശ്ചയിച്ചതിലെ അപാകതകൾ ചൂണ്ടിക്കാട്ടി ജനകീയസമിതിയുടെ നേതൃത്വത്തിൽ 280 പേർ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ രജിസ്റ്റേഡ് സംഘടനയല്ലെന്ന കാരണത്താൽ കേസ് കോടതി തള്ളി. ഇനി വ്യക്തിഗത ഹർജികൾ നൽകാനുള്ള ഒരുക്കത്തിലാണ് അപേക്ഷകർ .
അഡ്വ. സന്ധ്യരാജു
ഡയറക്‌ടർ, സി.സി.ആർ.ആർ.എ ( സെന്റർ ഫോർ കോൺസ്റ്റിറ്റ്യൂട്ടഷണൽ റൈറ്റ്സ് ,റിസർച്ച് ആൻഡ് അഡ്വക്കസി )
പിന്നിൽ ഗൂഢാലോചന
രാഷ്‌ട്രീയക്കാരും ചില ഉദ്യോഗസ്ഥരും ചേർന്ന് ഏഴാം വാർഡിലെ പ്രളയത്തിലെ നാശനഷ്‌ടങ്ങൾ തിട്ടപ്പെടുത്തുന്നതിൽ അഴിമതി കാട്ടി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. പ്രളയബാധിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി രൂപീകരിച്ച കലൂരിലെ സ്ഥിരം അദാലത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
കെ.പി.പോൾ
ജനകീയ സമിതി പ്രവർത്തകൻ
നാശനഷ്‌ടങ്ങളുടെ തോതനുസരിച്ച് 10,000, 60,000, 1.25 ലക്ഷം, 2.50 ലക്ഷം, 4 ലക്ഷം എന്നിങ്ങനെയാണ് സർക്കാർ ദുരിതാശ്വാസം അനുവദിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |