തിരുവനന്തപുരം: ദത്ത് വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി അജിത്തിന്റെ ആദ്യ ഭാര്യ നസിയ. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ അനുപമയെ എങ്ങനെയെങ്കിലും ഒഴിവാക്കുമെന്നാണ് അജിത്ത് തന്നോട് പറഞ്ഞതെന്നും, എന്നാൽ തന്നെ ഒഴിവാക്കാനായിരുന്നു ഇരുവരുടെയും ശ്രമമെന്നും നസിയ പറഞ്ഞു.
പോകാൻ ഇടമില്ലാത്തതിനാൽ വിവാഹമോചനം നൽകാൻ താൻ തയാറായില്ല. ഡിവോഴ്‌സ് ചെയ്യരുതെന്നാണ് പാർട്ടിയിലെ ചിലരും പറഞ്ഞത്. പൂർണമനസോടെ വിവാഹമോചനം നൽകിയതല്ലെന്നും നസിയ വെളിപ്പെടുത്തി. അജിത്തും അനുപമയും ചേർന്ന് ആ അവസ്ഥയിലേക്ക് എത്തിച്ചതാണ്. അതിനായി അജിത്ത് തന്നെ മർദ്ദിക്കുകയും, തല്ലിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് യുവതി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
പേടിച്ച് അടുത്ത വീട്ടിൽ കിടന്നുറങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴെങ്കിലും പറയാനുള്ളത് പറഞ്ഞില്ലെങ്കിൽ താനൊരു പുഴുവാണെന്ന് തനിക്കുതന്നെ തോന്നും. അതുകൊണ്ടാണ് വൈകിയാണെങ്കിലും ഇക്കാര്യം വെളിപ്പെടുത്തുന്നത്. അനുപമയുടെ പിതാവാണ് തന്നെ രംഗത്തിറക്കിയതെന്നാണ് അവർ പറയുന്നത്. എന്നാൽ ആരും തനിക്ക് പിന്നിലില്ലെന്നും നസിയ വ്യക്തമാക്കി.
2011ലായിരുന്നു അജിത്തിനെ വിവാഹം കഴിച്ചത്. മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞിരിക്കെയാണ് അജിത്തുമായി പ്രണയത്തിലായി കൂടെ പോയത്. ഡാൻസ് പഠിക്കാൻ പോയപ്പോഴാണ് ഡാൻസ് മാസ്റ്ററായ അജിത്തിനെ പരിചയപ്പെട്ടത്. വിവാഹശേഷം പാർട്ടിയിൽ ചേർന്നുവെന്ന് യുവതി പറയുന്നു.
കുഞ്ഞിനെ മറ്റൊരിടത്താക്കുമെന്നും, അനുപമയെ വിവാഹം കഴിപ്പിച്ചയച്ചോളാമെന്നും, നിങ്ങൾ ഒന്നിച്ചു കഴിയണം എന്നും അനുപമയുടെ പിതാവ് പറഞ്ഞു.അതിനുവേണ്ടി ആയിരിക്കാം അവർ കുട്ടിയെ മറ്റൊരിടത്താക്കിയത്. അനുപമ മുദ്രപ്പത്രത്തിൽ ഒപ്പിടുന്നത് കണ്ടിട്ടില്ല. കുഞ്ഞിനെ കൈമാറാൻ തയാറായി അനുപമ ഒപ്പിട്ടെന്ന് പറഞ്ഞ് പിതാവ് മുദ്രപ്പത്രം കാണിക്കുകയായിരുന്നു. വിവാഹമോചനത്തിന് സമ്മതിക്കില്ലെന്ന് താൻ വീട്ടിൽചെന്ന് നേരിട്ട് അറിയിച്ചതോടെയാണ് അനുപമ അതിന് തയാറായത്.അതോടെ പ്രശ്നങ്ങൾ തീർന്നെന്ന് സമാധാനിച്ചിരുന്നുവെന്നും നസിമ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |