വടക്കാഞ്ചേരി: എങ്കക്കാട് ശ്മശാനത്തിനടുത്ത് റോഡരികിൽ മാലിന്യം തള്ളിയയാളെ നഗരസഭാ അധികൃതർ പിടികൂടി. നഗരത്തിലെ ഫ്ളാറ്റുകളോട് അനുബന്ധിച്ച് കൂട്ടിയിട്ടിരുന്ന മാലിന്യം ടിപ്പർ ലോറിയിൽ കൊണ്ട് വന്നാണ് അവിടെ തട്ടിയത്. അഴുകിയ ജൈവമാലിന്യങ്ങളും കാലപ്പഴക്കം ചെന്ന അജൈവ മാലിന്യങ്ങളും മണ്ണും ചെളിയും ഒരു ബിൽഡിംഗ് മെറ്റീരിയൽസടക്കം ഒരു വലിയ വാഹനം നിറയെ അഴുകിയ മാലിന്യമാണ് എങ്കക്കാട് പ്രദേശത്ത് തട്ടിയത്. നഗരസഭാ ജീവനക്കാരുടെ ദൈനംദിന പരിശോധനക്കിടയിലാണ് പ്രദേശത്ത് മാലിന്യം തട്ടിയതായി കണ്ടത്. ശനിയാഴ്ച രാത്രി 7 ന് ടിപ്പർ ലോറിയിൽ കൊണ്ടുവന്ന് മാലിന്യം തട്ടുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. തുടർന്ന് നടന്ന പരിശോധനയിൽ മാലിന്യം എവിടെ നിന്ന് എടുത്തുവെന്ന് കണ്ടെത്തുകയും മാലിന്യം തള്ളിയയാളെ പിടികൂടുകയും ചെയ്തു. മാലിന്യം തട്ടിയ വാഹന നമ്പറും ഉടമസ്ഥന്റെ വിവരവും നഗരസഭക്ക് ലഭിച്ചിട്ടുണ്ട്. മാലിന്യം നിക്ഷേപിച്ചയാൾക്ക് ഇന്ന് നോട്ടീസ് നൽകുമെന്നും പിഴ അടപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ഹെൽത്ത് ജീവനക്കാരായ ജെ.എച്ച്.ഐമാർ പി.എൻ രാജീവൻ, സാഹിറ, രാമാനുജൻ, കണ്ടീജന്റ് ജീവനക്കാരായ പ്രകാശൻ, വിനോദ്, ഷബീർ എന്നിവർ ചേർന്നാണ് മാലിന്യം നിക്ഷേപിച്ച വ്യക്തിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |