കൊല്ലം: തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി കെ.സഞ്ജയ്കുമാർ പ്രഖ്യാപിച്ച സ്പെഷ്യൽ ഡ്രൈവിന്റെ ആദ്യ ദിനം തന്നെ 107 കേസുകളിലെ വാറണ്ട് പ്രതികളെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ കോടതികളിൽ നിന്ന് ജാമ്യം നേടി ഒളിവിൽ പോയ വധശ്രമം, കവർച്ച, മോഷണം മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങൾ മുതൽ പകർച്ചവ്യാധി പ്രതിരോധ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കേസുകൾ വരെ ഉൾപ്പെട്ട് ജാമ്യം എടുക്കാതെ ഒളിവിൽ കഴിഞ്ഞിരുന്നവരും ജാമ്യം എടുത്ത ശേഷം മുങ്ങിയവരുമായ പ്രതികളെയാണ് പിടികൂടിയത്. ഇവരെ കോടതികളിൽ ഹാജരാക്കി നിയമ നടപടി സ്വീകരിച്ചു. ഇതോടൊപ്പം വിവിധ കോടതികളിൽ നടന്ന അദാലത്തിലും ഇരുനൂറോളം പേർ പിഴ ഒടുക്കി കേസ് അവസാനിപ്പിച്ചു.
സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സ്ഥിരം കുറ്റവാളികളായ 10 പേർക്കെതിരെ 107 സി.ആർ.പി.സി പ്രകാരം നല്ലനടപ്പിന് ബോണ്ട് വയ്ക്കുന്നതിനായി സബ്ബ് ഡിവിഷൻ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി . കൂടാതെ സ്ഥിരം കുറ്റവാളികളായ മറ്റ് നാല് പേർക്കെതിരെ റൗഡി ഹിസ്റ്ററി ഷീറ്റ് സ്റ്റേഷനിൽ ആരംഭിച്ചിട്ടുണ്ട്. ജില്ലയിൽ ആകെ സാമൂഹ്യ വിരുദ്ധർക്കെതിരെയുളള സ്പെഷ്യൽ ഡ്രൈവിന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ ഐ.പി.എസ് ആണ് നേതൃത്വം നൽകുന്നത് . കരുനാഗപ്പളളി ഇൻസ്പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ പത്ത് പേരടങ്ങുന്ന സംഘമാണ് ഞായറാഴ്ച രാത്രി മുതലുള്ള ഓപ്പറേഷനിലൂടെ പ്രതികളെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പളളി എ.സി.പി ഷൈൻ തോമസിനായിരുന്നു മേൽ നോട്ട ചുമതല.എസ്.ഐ മാരായ വിനോദ് കുമാർ, ജയശങ്കർ, മനോജ്, എ.എസ്.ഐ മാരായ ഷാജിമോൻ, നന്ദകുമാർ, കെ .സി..പി.ഓ മാരായ അഖിൽരാജ്, സന്തോഷ്കുമാർ, മനോജ്, ശ്രീകാന്ത് എന്നിവരാണ് പരിശോധനകളിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |