തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ സഹകരണ വകുപ്പ് നടപടിയെടുത്തേക്കും. വിരമിച്ചവരുൾപ്പെടെ 20 ഓളം പേർക്കെതിരെയും നടപടിയുണ്ടായേക്കും. അന്വേഷണ സമിതി നൽകിയ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 16 പേരെ സസ്പെൻഡ് ചെയ്തിരുന്നു.
12ഓളം വിരമിച്ച ഉദ്യോഗസ്ഥർക്കും തട്ടിപ്പിൽ പങ്കുള്ളതായി സഹകരണ ജോയിന്റ് സെക്രട്ടറി പി.കെ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള വകുപ്പുതല അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടർന്ന് വിശദ പരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിലാണ് കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്. ഇതിൽ വിരമിച്ചവർക്കെതിരെ ആനുകൂല്യങ്ങൾ പിടിച്ചുവയ്ക്കലുൾപ്പെടെയുള്ള ശിക്ഷാ നടപടികളാണോ ക്രിമിനൽ നടപടി ക്രമങ്ങളാണോ സ്വീകരിക്കുകയെന്നത് സംബന്ധിച്ച് വ്യക്തതയായിട്ടില്ല.
സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്കുള്ള ചാർജ് മെമ്മോ ഉടൻ നൽകും. മൂന്ന് മാസത്തിനുള്ളിൽ മെമ്മോ നൽകണമെന്നാണ് ചട്ടം. ഈ കാലാവധി നവംബർ ആദ്യവാരം തീരും. അതേസമയം കരുവന്നൂർ ബാങ്കിന്റെ പുനരുദ്ധാരണത്തിനായി കൺസോർഷ്യം രൂപീകരിക്കാനുള്ള സാദ്ധ്യതയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്. കേരള ബാങ്കിനെ ലീഡ് ബാങ്കാക്കി, ലാഭത്തിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളെ ചേർത്ത് കൺസോർഷ്യമുണ്ടാക്കുകയും കരുവന്നൂർ ബാങ്കിന്റെ ബാദ്ധ്യത തീർക്കാനുള്ള തുക വായ്പയായി അനുവദിക്കാനുമായിരുന്നു ആലോചന. എന്നാൽ കേരള ബാങ്കിന്റെ നിലനിൽപ്പിനെക്കൂടി ഇത് അപകടത്തിലാക്കുമെന്ന് അഭിപ്രായമുയർന്നു. സർക്കാറിന് നേരിട്ട് സഹായിക്കാനാവില്ലെന്നിരിക്കെയാണ് കൺസോർഷ്യത്തെക്കുറിച്ച് ആലോചനയുണ്ടായത്. കോ ഓപ്പറേറ്റീവ് ഡെവലപ്മെന്റ് ആൻഡ് വെൽഫയർ ഫണ്ട് ബോർഡിന്റെ സഹായം ലഭ്യമാക്കാമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. തകർന്ന സഹകരണ സംഘങ്ങൾക്ക് ബോർഡ് മുൻപ് സഹായം നൽകിയിരുന്നു. കരുവന്നൂരിന്റെ കാര്യത്തിൽ തട്ടിപ്പിന്റെ തോത് കൂടുതലായതിനാൽ ആ സാദ്ധ്യതയ്ക്കും മങ്ങലേറ്റു.
റിസർവ് ബാങ്ക് അനുമതി ലഭിക്കില്ല
ബാങ്കിനെ എങ്ങനെ രക്ഷിക്കാമെന്നത് സംബന്ധിച്ച് റപ്പോർട്ട് തയ്യാറാക്കാൻ അഡ്മിനിസ്ട്രേറ്ററോട് ആവശ്യപ്പെട്ടിരുന്നു. ബാദ്ധ്യത കേരള ബാങ്ക് ഏറ്റെടുക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ റപ്പോർട്ട് നൽകിയതായി അറിയുന്നു. എന്നാൽ റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ കേരള ബാങ്കിന് ഒന്നും ചെയ്യാനാവില്ല. തട്ടിപ്പിലൂടെ തകർന്ന ബാങ്കിനെ സഹായിക്കാൻ റിസർവ് ബാങ്ക് മാനദണ്ഡം അനുവദിക്കുന്നുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |