ഇരിങ്ങാലക്കുട : ചാലക്കുടി എടശ്ശേരി ജ്വല്ലറി കവർച്ചാ കേസിലെ നാല് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവും 90,000/ രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി. 2018ൽ നടന്ന സംഭവത്തിൽ പ്രതികളായ ബിഹാർ കട്ടിഹാർ ജില്ലയിലെ പി.എസ് നഗർ വൈ.എഫ്.എ ആശുപത്രിക്ക് സമീപം ബാര ബസാർ ബാരിക് ചൗക്കിൽ അശോക് ബാരിക് (35), ഝാർഖണ്ഡ് പിയാർപുർ മധ്യ പിയാർപുരിൽ അമീർ ഷേക് (35), ഝാർഖണ്ഡ് പക്കൂർ ജില്ലയിൽ ഗഗൻപഹൻ മനിക് പാര നമ്പർ 2 വിൽ ഇൻജാമുൾ ഹക്ക് (22) ഝാർഖണ്ഡ് ഉദ്ദുവ സാഹിബ് ഗഞ്ച് സൗത്ത് പലാഷ് ഗച്ചി മജീദ് മഹൽ ടോലയിൽ ഇക്രാമുൾ ഷേഖ് (44) എന്നിവരെയാണ് ജഡ്ജ് അഞ്ജു മീര ബിർള ശിക്ഷിച്ചത്. 2018 ജനുവരി 29 നായിരുന്നു കേസിന് അടിസ്ഥാനമായ സംഭവം.
ലോക്കറിൽ സൂക്ഷിച്ചിരുന്ന കമ്മൽ, ലോക്കറ്റ്, വളകൾ, നെക്ലസ്, മോതിരം, മാലകൾ തുടങ്ങി 15 കിലോയോളം സ്വർണ്ണ ഉരുപ്പടികളും 6.06 ലക്ഷം രൂപയും അടക്കം മൊത്തം 4.6 കോടിയിൽപരം രൂപയുടെ മുതലുകളാണ് ഉത്തരേന്ത്യൻ കവർച്ചാ സംഘം കൊള്ളയടിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വൻകവർച്ച നടത്തി വന്ന ഉദുവ ഹോളിഡേ റോബേഴ്സ് സംഘത്തിലെ പ്രധാനികളെയാണ് അന്ന് ചാലക്കുടി ഡിവൈ.എസ്.പി ആയിരുന്ന സി.എസ്. ഷാഹുൽ ഹമീദും സംഘവും ചേർന്ന് ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഉൾഗ്രാമങ്ങളിൽ നിന്നായി പിടികൂടി നാട്ടിലെത്തിച്ചത്.
തൃശൂർ റേഞ്ച് ഐ.ജിയായിരുന്ന എം.ആർ അജിത് കുമാറിന്റെയും റൂറൽ ജില്ലാ പൊലീസ് മേധാവിയായിരുന്ന ജി.എച്ച് സതീഷ് ചന്ദ്രന്റെയും നേതൃത്വത്തിൽ ചാലക്കുടി ഡിവൈ.എസ്.പി ഷാഹുൽ ഹമീദും സംഘവുമാണ് മാസങ്ങളോളം നീണ്ട അന്വേഷണത്തിലൊടുവിൽ പ്രതികളെ പിടികൂടിയത്. പൊലീസ് സേനയ്ക്ക് തലവേദനയായിരുന്ന ഈ കൊള്ള സംഘത്തെ ആദ്യമായി പിടികൂടിയത് തൃശൂർ റൂറൽ ജില്ലാ പൊലീസായിരുന്നു. നേപ്പാളിലേക്ക് കടയ്ക്കാൻ തയ്യാറായിരുന്ന ഒന്നാം പ്രതി അശോക് ബാരിക്കിനെ പിടികൂടിയതോടെയാണ് കൊള്ളയുടെ ചുരുളഴിഞ്ഞത്. രണ്ട് മാസത്തോളം അവിടെ ക്യാമ്പ് ചെയ്താണ് മറ്റുള്ള പ്രതികളെ പൊലീസ് പിടികൂടിയത്.
ഈ കൊള്ള സംഘത്തിന് ഹോളിഡേ റോബേഴ്സ് എന്ന പേരു വന്നതിലും കാരണമുണ്ട്. തുടർച്ചയായ അവധി ദിവസങ്ങൾക്ക് മുന്നോടിയായുള്ള ദിവസത്തിലാണ് ഇവർ മോഷണം നടത്തുന്നത്. കൊള്ള ചെയ്ത മുതലുമായി സംസ്ഥാനം വിട്ട് മറ്റുള്ള സംസ്ഥാനങ്ങളിൽ പ്രവേശിക്കാനാകും എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം ദിവസങ്ങൾ തെരഞ്ഞെടുക്കുന്നത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 45 സാക്ഷികളെ വിസ്തരിക്കുകയും 120 രേഖകളും 45 തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ പ്രോസിക്യൂഷനായി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വ. ജിഷ ജോബി, എബിൻ ഗോപുരൻ, ദിനിൽ വി.എസ്, അൽജോ പി. ആന്റണി എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |