അഗർത്തല: ത്രിപുരയിൽ നടന്ന വർഗീയ ആക്രമണങ്ങളിൽ ത്രിപുര ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തി അദ്ധ്യക്ഷനായ ബെഞ്ച് കേസ് എടുത്തത്. ആക്രമണം അവസാനിപ്പിക്കാൻ സർക്കാർ സ്വീകരിച്ച നടപടി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു. ഒരാഴ്ചക്കകം സർക്കാർ വിശദീകരണം നൽകണം.
ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സുഭാഷിഷ് തലപത്രയുമാണ് സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ആരാധനാലയങ്ങൾക്ക് പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്ക് മതിയായ സുരക്ഷ ഏർപ്പെടുത്തിയിരുന്നുവെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ ധരിപ്പിച്ചിരുന്നു. വ്യാജ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കുകയുണ്ടായി.
'തെറ്റായതും കെട്ടിച്ചമച്ചതുമായ റിപ്പോർട്ടുകളോ ദൃശ്യങ്ങളോ സമൂഹമാദ്ധ്യമങ്ങളിൽ വരുന്നില്ലെന്ന് ഉറപ്പാക്കണം. വ്യാജവാർത്തകൾ വന്നാൽ സമൂഹമാദ്ധ്യമങ്ങൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണം. ഇന്ന് മുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ എല്ലാ സമൂഹമാദ്ധ്യമങ്ങളോടും കോടതി ആഹ്വാനം ചെയ്യുന്നു. മാദ്ധ്യമങ്ങൾക്ക് അവരുടെ പ്രവർത്തനങ്ങളുടെ ഭാഗമായി സത്യം പ്രസിദ്ധീകരിക്കാൻ എല്ലാ അവകാശവുമുണ്ട്. പക്ഷേ അസത്യം പ്രചരിപ്പിക്കാനും വർഗീയത പ്രചരിപ്പിക്കാനും അനുവദിക്കരുത്' ത്രിപുര ഹൈക്കോടതി വ്യക്തമാക്കി.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് തീവ്രഹിന്ദു സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധങ്ങൾക്കിടെയാണ് ന്യൂനപക്ഷങ്ങൾക്ക് നേരെ ത്രിപുരയിൽ അതിക്രമമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |