കൊല്ലം: രാത്രി 12മണി കഴിഞ്ഞാൽ നഗരത്തിൽ തലങ്ങും വിലങ്ങും ടാങ്കുകൾ ഘടിപ്പിച്ച വാഹനങ്ങളുടെ തിരക്കാണ്. ഫ്ളാറ്റുകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്ന് കക്കൂസ് മാലിന്യം എടുക്കാനായി പോകുന്ന വാഹങ്ങളാണിവ. ശേഖരിക്കുന്ന മാലിന്യം ചിന്നക്കടയിലെ മണ്ണാൻതോട്, ലിങ്ക് റോഡിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലം, അഷ്ടമുടിക്കായൽ എന്നിവിടങ്ങളിലാണ് പ്രധാനമായും തള്ളുന്നത്. മാലിന്യംശേഖരിക്കാൻ ഇവർക്ക് ലൈസൻസ് നൽകിയിട്ടുണ്ടെങ്കിലും തിരുവനന്തപുരം മുട്ടത്തറയിലെ സംസ്കരണ പ്ലാന്റിലെത്തിക്കണമെന്നാണ് നിബന്ധന. എന്നാൽ കിലോമീറ്ററുകൾ താണ്ടി അവിടെയെത്തുന്നതിലും എളുപ്പം വഴിവക്കിൽ തള്ളുന്നതാണെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. അത്രയും ഇന്ധനവും സമയവും ലാഭം.
ദൂരത്തിന്റെ അടിസ്ഥാനത്തിലാണ് സെപ്ടിക് മാലിന്യം ശേഖരിക്കുന്നതിന് തുകയീടാക്കുന്നത്. 2500 മുതൽ 6000 രൂപവരെയാണ് മാലിന്യശേഖരണത്തിനായി ഈടാക്കുക. മോട്ടോറുകൾ ഉപയോഗിച്ച് വാഹനത്തിലെ ടാങ്കിൽ ശേഖരിക്കുന്ന മാലിന്യം പുറത്തേക്ക് തള്ളാൻ പരമാവധി 5 മിനിട്ട് മാത്രം മതിയാകും. അതുകൊണ്ടുതന്നെ റോഡിൽ മാലിന്യംതള്ളുന്നത് ഇവർക്കുവളരെ എളുപ്പമാണുതാനും.
വഴിവക്കിൽ സെപ്ടിക് മാലിന്യം തള്ളിയവർ പിടിയിൽ
കഴിഞ്ഞദിവസം രാത്രി റോഡരികിൽ സെപ്ടിക് മാലിന്യം തള്ളിയവരെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. ആശ്രാമം സ്വദേശി ശ്യാംകുമാർ (30), ഉളിയക്കോവിൽ സ്വദേശി അരുൺ ജഗദീശൻ (37) എന്നിവരാണ് ഈസ്റ്റ് പൊലീസിന്റെ വലയിലായത്. ചിന്നക്കട - ആശ്രാമം റോഡിൽ സ്വകാര്യ സ്കാനിംഗ് സെന്ററിന് മുൻവശത്ത് മാലിന്യം ഒഴുക്കുന്നതിനിടെയാണ് നാട്ടുകാർ ഇവരെ തടഞ്ഞുവച്ചത്. ഈസ്റ്റ് എസ്.എച്ച്.ഒ രതീഷ്, എസ്.ഐമാരായ രതീഷ്‌കുമാർ, ഹരിദാസ്, ഗ്രേഡ് എസ്.ഐ സുരേഷ്‌കുമാർ, സി.പി.ഒ അഭിലാഷ് എന്നിവരടങ്ങിയ പൊലീസ് സംഘമെത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മാലിന്യം കൊണ്ടുവന്ന വാഹനവും കസ്റ്റഡിയിലെടുത്തു.
പൊലീസിനെ നിരീക്ഷിക്കാനും ആളുകൾ
മാലിന്യം ശേഖരിച്ചുകഴിഞ്ഞാൽ മുന്നിലും പിന്നിലും വഴിവക്കിലുമൊക്കെ പൊലീസിനെ നിരീക്ഷിക്കാനും ആളുകളുണ്ട്. സി.ആർ.വി ഉൾപ്പെടെയുള്ള പൊലീസ് വാഹനങ്ങളുടെ ഗതിയും സ്ഥിതിയും കൃത്യമായി ആശയവിനിമയം നടത്തുന്നതിനാൽ വഴിവക്കിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ പലപ്പോഴും പൊലീസിനും സാധിക്കാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |