ടോട്ടനത്തെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ക്രിസ്റ്റൽ പാലസ്
ലിവർപൂളിനെ സമനിലയിൽ തളച്ച് ബ്രൈറ്റൺ, ജയം നേടി ചെൽസിയും ആഴ്സനലും
ലണ്ടൻ: ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ അവരുടെ തട്ടകത്തിൽ ചെന്ന് ക്രിസ്റ്റൽ പാലസ് അട്ടിമറിച്ചപ്പോൾ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ തോറ്റുപോയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് കരുത്തരായ ടോട്ടനത്തെ കീഴടക്കി ഫോമിലേക്ക് ഉയിർത്തെണീറ്റു.
കഴിഞ്ഞ രാത്രി നടന്ന വമ്പന്മാരുടെ പോരാട്ടത്തിൽ ടോട്ടനത്തെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപ്പിച്ചത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്കോറിംഗിന് തുടക്കമിട്ട മത്സരത്തിൽ എഡിൻസൺ കവാനിയും മാർക്കസ് റാഷ്ഫോഡും കൂടി വലകുലുക്കി.
39-ാം മിനിട്ടിൽ ടോട്ടനത്തിന്റെ പ്രതിരോധപ്പിഴവ് മുതലെടുത്ത് ബ്രൂണോ ഫെർണാണ്ടസ് നൽകിയ തകർപ്പൻ ക്രോസിൽ നിന്ന് ക്രിസ്റ്റ്യാനോ നേടിയ ഗോളിന് ആദ്യ പകുതിയിൽ യുണൈറ്റഡ് മുന്നിട്ടുനിന്നു. 64-ാം മിനിട്ടിൽ ക്രിസ്റ്റ്യാനോയുടെ പാസിൽ നിന്നായിരുന്നു കവാനി സ്കോർ ചെയ്തത്.ക്രിസ്റ്റ്യാനോയ്ക്ക് പകരമിറങ്ങിയ റാഷ്ഫോർഡ് 86-ാം മിനിട്ടിൽ മാറ്റിക്കിന്റെ പാസിൽ നിന്നാണ് വലകുലുക്കിയത്.
ഈ വിജയത്തോടെ പത്തുമത്സരങ്ങളിൽ നിന്ന് 17 പോയിന്റായ മാഞ്ചസ്റ്റർ യുണൈറ്റഡ് പട്ടികയിലെ അഞ്ചാം സ്ഥാനത്തേക്ക് കരകയറി.
മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന സിറ്റി ടീം തോറ്റുപോയത്. ഈ സീസണിൽ സിറ്റിയുടെ രണ്ടാം തോൽവിയാണിത്. ആറാം മിനിട്ടിൽ വിൽഫ്രഡ് സാഹയും 88-ാം മിനിട്ടിൽ കോണർ ഗല്ലാഗറും നേടിയ ഗോളുകൾക്കായിരുന്നു ക്രിസ്റ്റൽ പാലസിന്റെ സീസണിലെ രണ്ടാമത്തെ വിജയം.ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കേ ഐമെറിക് ലപോട്ടെ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ സിറ്റി 10 പേരുമായാണ് കളി പൂർത്തിയാക്കിയത്.
ഈ തോൽവിയോടെ 10 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി സിറ്റിക്ക് മൂന്നാം സ്ഥാനത്തേക്ക് താഴേണ്ടിവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |