ന്യൂഡൽഹി: പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നരേന്ദ്രമോദിയെ പ്രഖ്യാപിച്ചതിനെ തുടർന്ന് ബീഹാറിൽ അദ്ദേഹം പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയിൽ ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകർ നടത്തിയ സ്ഫോടന പരമ്പരയിൽ ആറുപേർ കൊല്ലപ്പെടുകയും എൺപത്തൊൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ പാട്നയിലെ എൻ. ഐ. എ കോടതി നാലു പ്രതികൾക്ക് വധശിക്ഷ വിധിച്ചു. രണ്ടുപേർക്ക് ജീവപര്യന്തവും രണ്ടുപേർക്ക് പത്തു വർഷം തടവും ഒരാൾക്ക് ഏഴുവർഷം തടവും വിധിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, 2013 ഒക്ടോബർ 27ന് പാട്ന ഗാന്ധി മൈതാനിയിൽ നടന്ന റാലിയിലാണ് സ്ഫോടനമുണ്ടായത്. മോദിയെ വധിക്കുകയായിരുന്നു ലക്ഷ്യമെന്ന് കുറ്റപത്രത്തിൽ എൻ.ഐ.എ വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകരായ ഇംതിയാസ് അൻസാരി, ഹൈദർ അലി (മുഖ്യസൂത്രധാരൻ),നുമാൻ അൻസാരി, മുസീബുള്ള അൻസാരി എന്നിവർക്കാണ് എൻ.ഐ.എ.പ്രത്യേക ജഡ്ജി ഗുർവിന്ദർ മെഹ്റോത്ര വധശിക്ഷ വിധിച്ചത്.
ഉമർ സിദ്ദിഖി,അസറുദ്ദീൻ ഖുറേഷി എന്നിവർക്കാണ് ജീവപര്യന്തം. അഹ്‌മദ് ഹുസൈനും ഫിറോസ് അസ്ലമിനുമാണ് 10 വർഷം തടവ്. ഇഫ്തിക്കർ ആലത്തിനാണ് ഏഴ് വർഷം തടവ്. ഇവർ പാട്ന ബെവുർ സെൻട്രൽ ജയിലിലാണ്.തെളിവില്ലാത്തതിനാൽ പ്രതി ഫ്രൂദിനെ വെറുതെ വിട്ടു. പ്രായപൂർത്തിയാകാത്ത ഒരാളെ ജുവനൈൽ ഹോമിലേക്ക് അയച്ചു. സംഭവത്തിൽ ഉൾപ്പെട്ട താരീക്ക് അൻസാരി പാട്ന ജംഗ്ഷനിലെ ടോയ്ലെറ്റിൽ ബോംബ് വയ്ക്കുന്നതിനിടെ ബോംബ് പൊട്ടി കൊല്ലപ്പെട്ടു. പരിക്കേറ്റ പ്രതിയാണ് മറ്റു പ്രതികളെ കുറിച്ചും സ്ഫോടന പരമ്പരയുടെ വിശദാംശങ്ങളും വെളിപ്പെടുത്തിയത്.
കൊല്ലപ്പെട്ടതടക്കം, പതിനൊന്ന് പ്രതികളായിരുന്നു. ഇവരിൽ മിക്കവരും ജാർഖണ്ഡിലെ റാഞ്ചി സിന്തിയോ സ്വദേശികളാണ്. 250 സാക്ഷികളെയാണ് പ്രോസിക്യുഷൻ ഹാജരാക്കിയത്. യു.എ.പി.എ, രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.2013 നവംബർ 6നാണ് കേസ് എൻ.ഐ.എ. ഏറ്റെടുത്തത്.
7 സ്ഫോടനങ്ങൾ, വകവയ്ക്കാതെ മോദി റാലിയിൽ
10 a.m
ആദ്യ സ്ഫോടനം പാട്ന റെയിൽവേ സ്റ്റേഷനിൽ
12.10. 12.25 :
ഗാന്ധി മൈതാനിയിൽ വേദിയിൽ നിന്ന് 150 മീറ്റർ മാറി രണ്ടു സ്ഫോടനം. മോദി ഈ സമയം എത്തിയിരുന്നില്ല.
തുടർ സ്ഫോടനങ്ങൾ
മൈതാനത്തിന് അകത്തും പുറത്തുമായി വീണ്ടും മൂന്ന് സ്ഫോടനം. ശേഷം സമീപത്തെ സിനിമാ ഹാളിൽ. പിന്നാലെ പാട്നയിലെ ട്വിൻ ടവർ ബിൽഡിംഗ് കോംപ്ലക്സിൽ. സ്ഫോടനങ്ങൾക്ക് ശേഷമായിരുന്നു മോദിയുടെ റാലി.
17 സ്ഥലത്ത് ബോംബ്
നഗരത്തിൽ 17 ഇടത്ത് ബാേംബ് വച്ചു. പൊട്ടിയത് ഏഴ് എണ്ണം. പൊട്ടാതിരുന്ന രണ്ടെണ്ണം റെയിൽവേ സ്റ്റേഷനിലെ ചവറു കൂനയിലും നാലെണ്ണം റാലി നടന്ന മൈതാനിയിലും നാലെണ്ണം മൈതാനത്തിന് പുറത്തും കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |