കണ്ണൂർ: ചെറുപുഴയിൽ മറിയക്കുട്ടി, ഇരിക്കൂറിൽ കുഞ്ഞാമിന, ചീമേനിയിൽ ജാനകി ടീച്ചർ, മലപ്പുറത്ത് ഇയ്യാത്തുട്ടിയും കുഞ്ഞിപ്പാത്തുമ്മയും. ഇപ്പോഴിതാ കണ്ണൂർ വാരത്ത് ആയിഷയും. എല്ലാവരും കൊല്ലപ്പെട്ടത് കവർച്ചാ സംഘത്തിന്റെ അക്രമത്തിൽ. ഒരാഴ്ച മുമ്പാണ് വാരത്തെ പി.കെ. ഹൗസിൽ പലൂണ്ട കിഴക്കെ കരമൽ ആയിഷ (71)മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായത്. സാരമായി പരിക്കേറ്റ ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ മരിച്ചത്. സംഭവ ദിവസം പുലർച്ചെ നാലിന് പതിവുപോലെ നിസ്കാരത്തിനുവേണ്ടി എഴുന്നേറ്റതായിരുന്നു ആയിഷ. ദേഹശുദ്ധി വരുത്തുന്നതിന് വേണ്ടി പൈപ്പ് തുറന്നപ്പോൾ വെള്ളമില്ലായിരുന്നു. ടാങ്കിൽ വെള്ളം തീർന്നെന്ന് കരുതിയ ആയിഷ മോട്ടോറിന്റെ സ്വിച്ച് ഓൺ ചെയ്തപ്പോൾ വെള്ളം ടാങ്കിൽ കയറുന്നതിനുപകരം പുറത്തേക്ക് ഒഴുകുന്നതാണ് കണ്ടത്. സംഭവം എന്താണെന്ന് അറിയാൻ പുറത്തേക്കിറങ്ങിയ ആയിഷയെ രണ്ടംഗ കവർച്ച സംഘം അക്രമിക്കുകയായിരുന്നു. ടാങ്കിലേക്ക് വെള്ളം കയറുന്ന പൈപ്പ് മുറിച്ചുമാറ്റി പുറത്തു കാത്തുനിൽക്കുകയായിരുന്നു മോഷ്ടാക്കൾ. ധരിച്ചിരുന്ന മുഴുവൻ സ്വർണാഭരണങ്ങളും അറുത്തെടുത്താണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. ആക്രമണത്തിനിടെ ഉണ്ടായ ശബ്ദംകേട്ട് അയൽവാസി എത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന ആയിഷയെയാണ് കണ്ടത്. രണ്ട് പേർ ഓടി മറയുന്നതും അയൽവാസി കണ്ടിരുന്നു.
2012 മാർച്ച് നാലിനാണ് ചെറുപുഴയിൽ മറിയക്കുട്ടി (68) കൊല്ലപ്പെട്ടത്. എട്ട് വർഷത്തിനിടെ കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിൽ കൊല്ലപ്പെട്ടത് ആറ് വൃദ്ധകൾ. ചെറുപുഴ കാക്കേഞ്ചാൽ പടത്തടത്തെ ദേവസ്യയുടെ ഭാര്യ കൂട്ടമാക്കാൽ മറിയക്കുട്ടിയുടെ കൊലപാതകം ഏറെ ചർച്ചയായതാണ്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ഒടുവിൽ സി.ബി.ഐ എത്തിയിട്ടുപോലും കൊലപാതകം ചെയ്തവരെ കണ്ടെത്താനായില്ല. ഇപ്പോഴിതാ കണ്ണൂർ വാരത്തും തനിച്ച് തമസിക്കുകയായിരുന്ന ആയിഷയും കൊല്ലപ്പെട്ടു. ജീവിത സായാഹ്നത്തിൽ ജീവന് പോലും സുരക്ഷിതത്വമില്ലാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ വൃദ്ധർ. ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധർക്ക് സർക്കാർ സുരക്ഷ ഒരുക്കുമെന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴും കൊലപാതകത്തിനും കവർച്ചയ്ക്കും അറുതിയൊന്നുമില്ല.
അടുത്തടുത്ത ദിവസങ്ങളിലാണ് മലപ്പുറത്ത് രണ്ട് വൃദ്ധകൾ കൊല്ലപ്പെട്ടത്. മലപ്പുറം തവനൂരിലും വളാഞ്ചേരിയിലുമാണ് നാടിനെ നടുക്കിയ കൊലപാതകങ്ങൾ അരങ്ങേറിയത്. തവനൂർ കടകശ്ശേരി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന തത്തോട്ടിൽ ഇയ്യാത്തുട്ടി (70), കുറ്റിപ്പുറം നാഗപറമ്പ് വെള്ളാപറമ്പിൽ തിരുവാകുളത്ത് വീട്ടിൽ കുഞ്ഞിപ്പാത്തുമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. ഏതാനും വർഷം മുമ്പ് കാസർകോട് ജില്ലയിൽ ചീമേനി പുലിയന്നൂരിലും കണ്ണൂർ ഇരിക്കൂറിലും വൃദ്ധകൾ കൊല്ലപ്പെട്ടിരുന്നു. പുലിയന്നൂരിൽ 70 കഴിഞ്ഞ ജാനകി ടീച്ചറും ഇരിക്കൂറിൽ എൺപത് കഴിഞ്ഞ കുഞ്ഞാമിനയുമാണ് കൊല്ലപ്പെട്ടത്. റിട്ടയേർഡ് അദ്ധ്യാപികയായ ജാനകി ടീച്ചറെ മുഖംമൂടി ധരിച്ചെത്തിയ മോഷണസംഘം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവ് കൃഷ്ണൻ കഴുത്തിന് വെട്ടേറ്റ് അതീവ ഗുരുതരാവസ്ഥയിൽ മംഗളൂരു ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടിവന്നു. കവർച്ചാ സംഘം വീട്ടിൽ നിന്നും 60,000 രൂപയും ഒരു മോതിരവും മോഷ്ടിച്ചു.സമാനമായ സംഭവമാണ് ഇരിക്കൂറിലും നടന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന കുഞ്ഞാമിനയെ കസേരയിൽ കെട്ടിയിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്വർണവും പണവുമായാണ് സംഘം കടന്നുകളഞ്ഞത്. കാതിൽ ഉണ്ടായിരുന്ന സ്വർണം കവരുന്നതിന് വേണ്ടി ചെവി മുറിച്ചെടുത്ത നിലയിലായിരുന്നു.
മലപ്പുറത്തെ ഇയ്യാത്തുട്ടിയും വീട്ടിൽ തനിച്ചായിരുന്നു താമസം. വൈകീട്ട് ഭക്ഷണവുമായി വന്ന ഇയ്യാത്തുട്ടിയുടെ സഹോദരിയുടെ മകനാണ് ഇയ്യാത്തുട്ടി രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. രക്തം വാർന്ന് മരണം സംഭവിച്ചിരുന്നു. ഇയ്യാത്തുട്ടിയുടെ ശരീരത്തിലും വീട്ടിലുമായുണ്ടായിരുന്ന 20 പവൻ സ്വർണം നഷ്ടമായിരുന്നു. കുട്ടികളില്ലാത്തതിനാൽ വർഷങ്ങളായി തനിച്ചാണ് ഇയ്യാത്തുട്ടി കഴിഞ്ഞിരുന്നത്. കുഞ്ഞിപ്പാത്തുമ്മയെ വീടിന് മുന്നിൽ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട അവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഇവരും വീട്ടിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് അയൽവാസിയായ സ്ത്രീ പോയി നോക്കിയപ്പോഴാണ് കുഞ്ഞിപ്പാത്തുമ്മയെ വീടിന് മുന്നിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന പണം ലക്ഷ്യമിട്ടാണ് അക്രമികൾ വന്നത്. കൊലപാതകത്തിന് ശേഷം പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ കുഞ്ഞിപ്പാത്തുമ്മയുടെ വീട്ടിൽ നിന്നും 2.65 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. വിവിധ പേഴ്സുകളിൽ സൂക്ഷിച്ചിരുന്ന നിലയിലാണ് പണമുണ്ടായിരുന്നത്. ഇതിൽ 13000 രൂപയുടെ നിരോധിച്ച നോട്ടുകളുമുണ്ടായിരുന്നു. പെൻഷൻ തുകയും നാട്ടിൽ നിന്നും സഹായമായി ലഭിച്ച പണവും സമാഹരിച്ച് സൂക്ഷിച്ച് വച്ചതായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |