ആലപ്പുഴ: തോൽവികൾ ഏറ്റുവാങ്ങാനല്ല, വിജയിക്കാനാണ് ആലപ്പുഴക്കാരൻ ഹരികൃഷ്ണന്റെ കളരി ജീവിതം. നിരന്നുനിൽക്കുന്നവരുടെ തലയിലിരിക്കുന്ന കൈതച്ചക്ക 29 സെക്കൻഡിൽ 63 എണ്ണം വാളുകൊണ്ട് അരിഞ്ഞുവീഴ്ത്തിയാണ് അമേരിക്കക്കാരൻ നേടിയ ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റെക്കാഡ് 2019ൽ ഹരികൃഷ്ണൻ തിരുത്തിയത്. 29 സെക്കൻഡിൽ 33 എണ്ണമാണ് അമേരിക്കക്കാരൻ അരിഞ്ഞിട്ടത്. 19-ാമത്തെ വയസിൽ ഗുരുസ്ഥാനം കൈവരിച്ച ഹരി കൊവിഡിനു മുമ്പുവരെ കളരിയിലൂടെ മാസം നേടിയത് 1.5 ലക്ഷം രൂപ.
നഴ്സിംഗ് ജോലി രാജിവച്ച് കളരി ജീവനോപാധിയാക്കാൻ തീരുമാനിച്ചപ്പോൾ 'നിനക്കു വേറെ പണിയില്ലേ" എന്നായിരുന്നു പലരുടെയും ചോദ്യം. വച്ച കാൽ പിന്നോട്ടെടുക്കാതെ 'അഞ്ചക്ക ശമ്പളം ഞാനുണ്ടാക്കിക്കോളാം' എന്നായിരുന്നു പുന്നപ്ര രാജേശ്വരി ഭവനിൽ പരേതനായ ശശീന്ദ്രന്റെയും രാജേശ്വരിയുടെയും മകൻ എസ്. ഹരികൃഷ്ണന്റെ മറുപടി. 26കാരനായ ഹരി പത്താം വയസിലാണ് കളരിയിലേക്കിറങ്ങിയത്. വടക്കൻ, തെക്കൻ, തുളുനാടൻ, മദ്ധ്യകേരള, ലഹളമുറ തുടങ്ങിയവ അഭ്യസിച്ചു. ആയുർവേദ നഴ്സിംഗ് പഠിച്ച ഹരി മൂന്നു വർഷം ആശുപത്രികളിൽ ജോലിചെയ്തു. പ്രതീക്ഷിച്ച ശമ്പളം കിട്ടാതെ വന്നതോടെയാണ് കളരി ജീവിതമാക്കിയത്.
കളരിഗുരു
ആറുവർഷമായി 15 ഓളം കേന്ദ്രങ്ങളിൽ കളരി അഭ്യസിപ്പിക്കുന്നു. കൊവിഡ് കാലമായതിനാൽ ആലപ്പുഴയിലെ നാലു കേന്ദ്രത്തിൽ മാത്രമാണ് ഇപ്പോൾ ക്ലാസ്. നാലു മുതൽ 68 വയസുവരെയുള്ള 1800 ഓളം ശിഷ്യരുണ്ട്. പുന്നപ്രയിലെ കളരിയിൽ വിദേശികളുമുണ്ട്. സഹോദരൻ ശരത്ചന്ദ്രനും കളരിയിൽ നാഷണൽ ചാമ്പ്യനാണ്. പട്ടാളക്കാരനായിരുന്ന അപ്പൂപ്പൻ രാമചന്ദ്രൻ നായരും കളരി അഭ്യാസിയാണ്.
നേട്ടങ്ങൾ
ലിംക ബുക്ക് ഒഫ് റെക്കാഡ്, അറേബ്യൻ ബുക്ക് ഒഫ് വേൾഡ് റെക്കാഡ്, ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്, സംസ്ഥാന-നാഷണൽ അവാർഡുകൾ,തമിഴ്നാട്ടിലെ ആയോധന കലയായ ചിലമ്പത്തിന് സംസ്ഥാന അവാർഡ്.
''കളരിപ്പയറ്റ് കായിക അഭ്യാസം മാത്രമല്ല ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള ഊർജ്ജവും നൽകുന്നു. കളരിപ്പയറ്റ് സർട്ടിഫിക്കറ്റ് കോഴ്സാക്കണം. ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കണം.
-എസ്. ഹരികൃഷ്ണൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |