പിലാത്തറ: പുറച്ചേരി കേശവതീരം ആയുർവ്വേദ ഗ്രാമത്തിൽ പൂർണ്ണകായ കഥകളി ശില്പമൊരുങ്ങി. സിമന്റ് കൊണ്ട് കോൺക്രീറ്റിൽ പണിതുയർത്തിയ കഥകളി ശില്പം യഥാസ്ഥാനത്ത് തനതായചായം പൂശി മിനുക്കിയതോടെ ജീവൻ തുടിക്കുന്നപോലെ ആകർഷകമായി.
എരമം പേരൂൽ സ്വദേശി നീലമന ഇല്ലത്ത് നാരായണൻ നമ്പൂതിരിയാണ് വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെ ശില്പം ഒരുക്കിയത്. പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഓഫീസ് ജീവനക്കാരനായ നാരായണൻ നമ്പൂതിരി
ഒഴിവ് സമയങ്ങളിലാണ് ശില്പനിർമ്മാണത്തിൽ മുഴുകിയത്. സിമന്റ് ചാന്തും കമ്പിയും ചേർന്ന നിർമ്മിതി കൈക്ക് വഴങ്ങുമെന്ന് തോന്നിയപ്പോൾ നിർമ്മാണത്തിൽ മുഴുകുകയായിരുന്നു. നിലവിളക്കിനു മുമ്പിൽ തെളിഞ്ഞു നില്ക്കുന്ന കഥകളി രൂപം മനസ്സിൽ വന്നു. വർണ്ണവിന്യാസങ്ങൾ ഏറെ പ്രകടമായ പച്ചവേഷം തന്നെയാകാമെന്ന് കരുതി. അങ്ങനെ രുഗ്മാംഗദരാജാവിന്റെ ശില്പം രൂപം കൊണ്ടു. ഒരാളുടെ പൂർണ്ണ വലുപ്പത്തിൽ രണ്ടര ചാക്ക് സിമന്റ്, എട്ട് കിലോഗ്രാം കമ്പി, വയർ, മെറ്റൽ, മണൽ എന്നിവ ഉപയോഗിച്ചാണ് പണിതീർത്തത്.
പ്രത്യേക ഓടു മേഞ്ഞ കൂടാരത്തിൽ സ്ഥാപിച്ച് അവസാന മിനുക്കുപണിയും ചെയ്തതോടെ ജീവൻ തുടിക്കുന്ന കാഴ്ചയായി. ഇന്നു രാവിലെ 10 ന് കേശവതീരം സൗഹൃദവേദിയും കവി മണ്ഡലവും ചേർന്ന് ഒരുക്കുന്ന ചടങ്ങിൽ എം. വിജിൻ എം.എൽ.എ. ശില്പം അനാച്ഛാദനം ചെയ്യും. മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ മുഖ്യാതിഥിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |