പാലക്കാട്: പത്തുവർഷമായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്‌കരണം ഉടൻ നടപ്പാക്കുക, എം പാനൽ ജീവനക്കാരെ സംരക്ഷിക്കുക, സർവീസുകൾ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്തിയ 24 മണിക്കൂർ പണിമുടക്ക് ജില്ലയിൽ പൂർണം. കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു), കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്), ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫ്രണ്ട് (ടി.ഡി.എഫ്) (ഐ.എൻ.ടി.യു.സി, ഡ്രൈവേഴ്സ് യൂണിയൻ), എ.ഐ.ടി.യു.സി. എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്കിയത്. ടി.ഡി.എഫ് ഇന്നും പണിമുടക്ക് തുടരും.
ദീർഘദൂര സർവീസുകൾ ഉൾപ്പെടെ ജില്ലയിൽ ഒരു ബസും നിരത്തിലിറങ്ങിയില്ല. സമരം അറിയാതെ സ്റ്റാൻഡിലെത്തിയ യാത്രക്കാർ തിരിച്ചു പോകേണ്ടി വന്നു. പാലക്കാട്, മണ്ണാർക്കാട്, ചിറ്റൂർ, വടക്കഞ്ചേരി ഡിപ്പോകളിലായി ആകെയുള്ള 146 ബസുകളും സർവീസ് നടത്തിയില്ല. പണിമുടക്കിനെ തുടർന്ന് ജീവനക്കാർ പാലക്കാട് ഡിപ്പോയിൽ പ്രതിഷേധ പ്രകടനം നടത്തി.
കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) പാലക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പ്രകടനം സംസ്ഥാന സെക്രട്ടറി പി.എസ്.മഹേഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പ്രതീഷ്, ജില്ലാ പ്രസിഡന്റ് പി.എസ്.ശെൽവരാജ് എന്നിവർ പങ്കെടുത്തു.
കെ.എസ്.ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ പാലക്കാട് ഡിപ്പോയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്.സരേഷ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.രാജേഷ്, ജില്ലാ സെക്രട്ടറി ടി.വി.രമേഷ് കുമാർ, കെ.പി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |