കാഞ്ഞങ്ങാട്: ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ശ്രീ ശങ്കരാചാര്യരുടെ പ്രതിമ, പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുന്നത് ഡൽഹിയിൽ കുടുംബസമേതം ടെലിവിഷനിൽ കണ്ടുകൊണ്ടിരുന്ന കാഞ്ഞങ്ങാട്ടുകാരനായ കേണൽ അശോക് കിനിയുടെ മനസിൽ സന്തോഷത്തിന്റെ നറുനിലാവ് പരന്നു. ആനന്ദത്താൽ മിഴികൾ നിറഞ്ഞു.
2013ലെ മിന്നൽ പ്രളയത്തിൽ ശങ്കരാചാര്യ സമാധി ഒലിച്ചുപോയ നിമിഷം കിനിയുടെ മനസിൽ തളംകെട്ടിയ ദുഃഖം, പാടെ നീങ്ങി. പുനർനിർമ്മിച്ച കാരണം ശങ്കരാചര്യ സമാധിയിലെ മണൽത്തരികളിൽ കിനിയുടെ വിരൽപ്പാടുകളും പതിഞ്ഞിട്ടുണ്ടെന്നതിനാലാണത്.
2014 ൽ കിനി രൂപീകരിച്ച ഫെയ്ത്ത് ഫൗണ്ടേഷൻ മിഷൻ കാലടി ടു കേദാർ എന്ന യാത്ര സംഘടിപ്പിച്ചു. ശങ്കരാചാര്യരുടെ കാലടി പതിഞ്ഞ ഇടങ്ങളിൽ നിന്നൊക്കെ ഫെയ്ത്ത് ഫൗണ്ടേഷൻ മണ്ണ് ശേഖരിച്ചു. ആദ്യ പിടി മണ്ണ് കാഞ്ചീപുരത്ത് നിന്നു ശേഖരിച്ചു. ശേഷം കേരളത്തിലെത്തി ഗുരുവായൂർ, കോഴിക്കോട്, കണ്ണൂർ ,കാസർകോട്, മഞ്ചേശ്വരം എന്നിവിടങ്ങളിൽ നിന്നും കാലടിയിൽ ശങ്കരാചാര്യരുടെ അമ്മയുടെ സമാധി സ്ഥലത്തുനിന്നും കുലദൈവക്ഷേത്രത്തിൽ നിന്നുമൊക്കെ മണ്ണ് ശേഖരിച്ചു.
ഉജ്ജയിനിയിൽ നിന്നുള്ള മൂന്നു പുരോഹിതരടക്കം 25 അംഗസംഘമാണ് തനിക്കൊപ്പം ഉണ്ടായിരുന്നതെന്ന് അശോക് കിനി 'കേരളകൗമുദി'യോടു പറഞ്ഞു. പാക് അധിനിവേശ കാശ്മീരിലെ ശാരദാപീഠത്തിൽ നിന്നും പശുപതിനാഥക്ഷേത്രത്തിൽ നിന്നുമടക്കമുള്ള മണ്ണുമായി പ്രളയദുരന്തത്തിന്റെ ഒന്നാം വാർഷിക ദിനമായ 2014 ജൂൺ 16 ന് സമാധി സ്ഥലത്തെത്തി. നാലു മാസം കൊണ്ട് 35,000 കിലോമീറ്റർ സഞ്ചരിച്ചു. ശേഖരിച്ച മണ്ണിന്റെ ഒരു ഭാഗം പഴയ സമാധി സ്ഥലത്ത് നിക്ഷേപിച്ചു. ബാക്കി പുനർ നിർമ്മാണഘട്ടത്തിലുപയോഗിച്ചു. മണ്ണുമായി സഞ്ചരിച്ചുള്ള യാത്രയ്ക്ക് വിദ്യാലയങ്ങളിലും മറ്റും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
ഡോ. എ.പി.ജെ. അബ്ദുൾകലാം രാഷ്ട്രപതിയായിരുന്ന കാലത്ത് രാഷ്ട്രപതി ഭവന്റെ കൺട്രോളറായിരുന്ന കേണൽ അശോക് കിനി 2005 ലാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്. പുതിയകോട്ടയിലെ എച്ച്. വിനായക് കിനിയുടെയും ശശികല കിനിയുടെയും മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |