തിരുവനന്തപുരം: അടച്ചുപൂട്ടിയ വിവാദ മാലിന്യ ഫാക്ടറിയുടെ സ്ഥലത്ത് മിനി ടൗൺഷിപ്പ് നിർമ്മിക്കാനുള്ള തിരുവനന്തപുരം നഗരസഭയുടെ തീരുമാനം വിളപ്പിൽശാലയുടെ ' പേരുദോഷം ' മാറ്റുന്നതാകും. അഞ്ചുവർഷത്തെ ദീർഘകാല പദ്ധതിയാക്കായുള്ള നടപടികളിലേക്ക് നഗരസഭ ദ്രുതഗതിയിൽ നീങ്ങുകയാണ്.
ഘട്ടം ഘട്ടമായുള്ള പദ്ധതിയുടെ ഒന്നാംഘട്ടം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. സ്ത്രീ സൗഹൃദവും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് മുൻതൂക്കം നൽകുന്നതുമായിരിക്കും ടൗൺഷിപ്പ്. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് 2011ലാണ് മാലിന്യഫാക്ടറി അടച്ചുപൂട്ടിയത്. അന്ന് മുതൽ ഇവിടത്തെ ഭൂമി ഉപയോഗിക്കാതെ കിടക്കുകയായിരുന്നു.
46 ഏക്കർ
പ്ളാന്റ് സ്ഥിതി ചെയ്യുന്നത് 46 ഏക്കറിലാണെങ്കിലും ടൗൺ ഷിപ്പിനായി 36 ഏക്കർ മതിയെന്നാണ് നഗരസഭയുടെ നിഗമനം. പദ്ധതിത്തുക കണക്കാക്കുന്നതേയുള്ളൂ. രൂപരേഖ തയ്യാറാക്കാൻ വിദഗ്ദ്ധ കമ്പനികളിൽ നിന്ന് ഉടൻ താത്പര്യപത്രം ക്ഷണിക്കും. ഫണ്ടിന്റെ ലഭ്യതയ്‌ക്കനുസരിച്ച് വെവ്വേറെ പ്രോജക്ടുകളാകും തയ്യാറാക്കുക. അബ്ദുൾകലാം ടെക്നോളജി യൂണിവേഴ്‌സിറ്റി വിളപ്പിലിൽ ഉള്ളതിനാൽ അതിന് പ്രയോജനപ്രദമാകുന്ന തരത്തിൽ കൂടിയാണ് പദ്ധതി. 2017ൽ പ്രഖ്യാപിക്കുകയും യാഥാർത്ഥ്യമാകാതെ പോയതുമായ അമ്യൂസ്‌മെന്റ് പാർക്കും പദ്ധതിയിൽ ഉൾപ്പെടുത്താൻ സാദ്ധ്യതയുണ്ട്.
ചരിത്രം തിരുത്തിയ വിളപ്പിൽ സമരം
2000ലാണ് മാലിന്യപ്ളാന്റ് വിളപ്പിൽ ഗ്രാമവാസികളുടെ ജീവിതം ദുരിതത്തിലാക്കാൻ തുടങ്ങിയത്. ഔഷധ സസ്യത്തോട്ടത്തിനും പുഷ്‌പ കൃഷിക്കുമായി ഏറ്റെടുത്ത സ്ഥലത്ത് നഗരസഭ മാലിന്യം തള്ളാൻ തുടങ്ങി. പ്രതിദിനം 90 ടൺ മാലിന്യം മാത്രമേ സംസ്‌കരിക്കൂവെന്ന് പറഞ്ഞിരുന്നെങ്കിലും 203 ടൺ മാലിന്യമാണ് എത്തിച്ചത്. ഇതോടെയാണ് 2001 ജനുവരി 18ന് വിളപ്പിൽശാല പ്ളാന്റിനെതിരെ വിളപ്പിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ജനമുന്നേറ്റമുണ്ടായത്. സമരക്കാർക്ക് പൊലീസിന്റെ ക്രൂരമർദ്ദനമേറ്റിട്ടും സമരം ഒരു പതിറ്റാണ്ട് നീണ്ടു. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരിയുടെ നേതൃത്വത്തിലായിരുന്നു സമരം. ജനമുന്നേറ്റത്തിന് മുന്നിൽ മുട്ടുമടക്കിയ സർക്കാരും നഗരസഭയും 2011 ഡിസംബർ 21ന് പ്ലാന്റ് അടച്ചുപൂട്ടി.
വിളപ്പിൽശാല പ്ളാന്റ് സ്ഥിതി
ചെയ്യുന്നത്: 46 ഏക്കറിൽ
ടൗൺഷിപ്പ്: 36 ഏക്കറിൽ
ടൗൺഷിപ്പിൽ ഇവ
നഗരവനം, അപ്പാർട്ട്‌മെന്റ്, കൺവെൻഷൻ സെന്റർ,
റസിഡൻഷ്യൽ ട്രെയിനിംഗ് സെന്റർ, വെയർ ഹൗസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |