ന്യൂഡൽഹി: ദീപാവലിക്കു ശേഷം അപകടകരമായ നിലയിൽ അന്തരീക്ഷ മലിനീകരണം കൂടിയ ഡൽഹിയിൽ ശ്വാസകോശ രോഗങ്ങൾക്കൊപ്പം കൊവിഡും വർദ്ധിച്ചേക്കാമെന്ന് വിദഗ്‌ദ്ധരുടെ മുന്നറിയിപ്പ്. ദീപാവലി പടക്കങ്ങൾക്കും അയൽ സംസ്ഥാനങ്ങളിൽ വയ്ക്കോൽ കത്തിക്കലിനും നിയന്ത്രണം ഏർപ്പെടുത്തിയത് ഫലിച്ചില്ലെന്നാണ് വിലയിരുത്തൽ.
ശൈത്യകാലത്തുണ്ടാകുന്ന രൂക്ഷമായ അന്തരീക്ഷ മലിനീകരണം ഡൽഹി നിവാസികളുടെ ആയുർദൈർഘ്യം
കുറയ്ക്കുന്നതായി പഠനത്തിൽ തെളിഞ്ഞിട്ടുണ്ടെന്ന് ഡൽഹി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. ഡൽഹിക്കാരുടെ ശ്വാസകോശങ്ങളിൽ അന്തരീക്ഷ മാലിന്യങ്ങൾ നിറയുകയാണ്. അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ കൊവിഡ് വൈറസിന് തങ്ങി നിൽക്കാൻ അവസരം നൽകുമെന്നും രോഗവ്യാപനത്തിന് അതുവഴി സാദ്ധ്യതയുണ്ടെന്നും അതിനാൽ മാസ്ക് ധാരണം കർശനമാക്കണമെന്നും ഡോ. ഗുലേറിയ ചൂണ്ടിക്കാട്ടുന്നു.
2017മുതൽ ശൈത്യകാലത്ത് അന്തരീക്ഷം മോശമാകുന്നതിന് ദീപാവലിയോടനുബന്ധിച്ചുള്ള പടക്കം പൊട്ടിക്കലും വയ്‌ക്കോൽ കത്തിക്കലും കാരണമാകുന്നുണ്ടെന്നും ഗുലേറിയ പറയുന്നു.ദീപാവലിക്ക് ശേഷം പതിവുള്ള മഴ എത്താത്തതും കാറ്റു വീശാത്തതും മൂലം അന്തരീക്ഷത്തിൽ പി.എം5, പി.എം10 കണികകൾ തങ്ങി നിൽക്കുന്നതാണ് കനത്ത മൂടൽ മഞ്ഞിനും മലിനീകരണത്തിനും കാരണമാകുന്നത്. ഡൽഹിയിൽ ഇന്നലെ അന്തരീക്ഷ ഗുണനിലവാര സൂചിക(എ.ക്യൂ.ഐ) 630 രേഖപ്പെടുത്തി. ഏറ്റവും അപകടകരമായ കണക്കാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |