ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബർ 29 മുതൽ ഡിസംബർ 23വരെ ചേരും. കഴിഞ്ഞദിവസം ചേർന്ന പാർലമെന്ററികാര്യ മന്ത്രിതല സമിതിയുടെ ശുപാർശ പ്രകാരമാണിത്. കൊവിഡ് മൂലം കഴിഞ്ഞ വർഷം പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഉപേക്ഷിച്ചിരുന്നു.
അവധികൾ ഒഴിച്ച് 20 സിറ്റിംഗുകളാണ് സമ്മേളനകാലത്ത് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സമ്മേളനങ്ങളിലേത് പോലെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇരുസഭകളും ഒരേസമയമാകും ചേരുക. സമ്മേളനം തുടങ്ങുന്നതിന് മുമ്പ് അംഗങ്ങൾക്ക് കൊവിഡ് പരിശോധന നടത്തും. എം.പിമാർ സഭയ്ക്കുള്ളിൽ മാസ്‌ക‌് ധരിക്കുകയും സമൂഹിക അകലം പാലിക്കുകയും വേണം.
ജൂലായിൽ തുടങ്ങി ആഗസ്റ്റിൽ അവസാനിച്ച വർഷകാല സമ്മേളന നടപടികൾ പെഗസസ് ഫോൺ ചോർത്തൽ, ഇന്ധന വിലവർദ്ധന, കർഷക സമരം തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധത്തെ തുടർന്ന് തടസപ്പെട്ടിരുന്നു. പെഗസസിൽ കോടതി ഇടപെട്ടത് കേന്ദ്രസർക്കാരിന് ആശ്വാസമേകുന്നു. എന്നാൽ കുതിച്ചുയരുന്ന ഇന്ധനവില, ഒരു വർഷം പിന്നിടുന്ന കർഷക സമരം തുടങ്ങിയ വിഷയങ്ങളെ ചൊല്ലി കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ അവസരം കാത്തിരിക്കുകയാണ് പ്രതിപക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |