# സാധാരണക്കാരന് താങ്ങാവും
ആലപ്പുഴ: സപ്ലൈകോയുടെ സബ്‌സിഡി സാധനങ്ങൾ റേഷൻകടകൾ വഴി വിതരണം ചെയ്യാനുള്ള പൊതുവിതരണ വകുപ്പ് ഡയറക്ടറുടെ ശുപാർശ സർക്കാർ അംഗീകരിച്ചതോടെ സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ റേഷൻ കടകളിൽനിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങാനാകും.
ജില്ലയിൽ ഇതുസംബന്ധിച്ച് നടപടികളായിട്ടില്ലെങ്കിലും ഈ ആഴ്ചയിൽ തന്നെ റേഷൻ വ്യാപാരികളുമായി ചർച്ച നടത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ധാരണയായാൽ അധികം വൈകാതെ തന്നെ റേഷൻകടകളിൽ നിന്ന് സബ്‌സിഡി സാധനങ്ങൾ ലഭിച്ചുതുടങ്ങും. നഗരത്തെ അപേക്ഷിച്ച് ഗ്രാമങ്ങളിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകളും മാവേലി സ്റ്റോറുകളും കുറവാണ്. അതുകൊണ്ടുതന്നെ സബ്‌സിഡി സാധനങ്ങളുടെ വിതരണം റേഷൻ കടകൾ വഴിയാക്കുന്നത് ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് പ്രയോജനകരമാകും.
ഇ - പോസ് യന്ത്രങ്ങൾ വഴിയാകും റേഷൻകടകളിലെ വിതരണം. ഇത് കൃത്യതയും ഉറപ്പാക്കും. എന്നാൽ സാധനങ്ങൾ സംഭരിക്കാനുള്ള ഇടം ഭൂരിഭാഗം റേഷൻകടകളിലുമില്ല. വിതരണം ആരംഭിക്കുന്നതിന് മുമ്പ് സ്ഥലപരിമിതി ഉൾപ്പെടെയുള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് റേഷൻവ്യാപാരികളുടെ ആവശ്യം. ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത റേഷൻ കടകളിലൂടെയായിരിക്കും ആദ്യഘട്ടത്തിൽ സപ്ലൈകോ ഉത്പന്നങ്ങൾ വിൽക്കുക. പൊതുവിതരണ കേന്ദ്രങ്ങളുടെ വൈവിദ്ധ്യവത്കരണവും സപ്ലൈകോ വിപണന ശ്യംഖലയുടെ ഉന്നമനവും ലക്ഷ്യമിട്ടാണ് റേഷൻകടകളിലൂടെ സപ്ലൈകോ ഉത്പന്നങ്ങൾ വിൽക്കാൻ തീരുമാനിച്ചത്.
സബ്‌സിഡി ഇനങ്ങൾ
അരി/ പച്ചരി/ മട്ട അരി: 10 കിലോ ഗ്രാം
പഞ്ചസാര: 1 കിലോ ഗ്രാം
വെളിച്ചെണ്ണ: 0.5 ലിറ്റർ
മുളക്: 0.5 കിലോ ഗ്രാം
മല്ലി: 0.5 കിലോ ഗ്രാം
കടല: 1 കിലോ ഗ്രാം
ചെറുപയർ: 1 കിലോ ഗ്രാം
വൻപയർ: 1 കിലോ ഗ്രാം
തുവരപ്പരിപ്പ്: 1 കിലോ ഗ്രാം
ഉഴുന്ന്: 1 കിലോ ഗ്രാം
ജില്ലയിൽ
റേഷൻകടകൾ: 1,245
സപ്ലൈകോ ഔട്ട്ലെറ്റുകൾ: 123
''
നിത്യോപയോഗ സാധനങ്ങൾ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നത് ഗുണകരമാണ്. സബ്സിഡി നിലനിറുത്തിവേണം പ്രാവർത്തികമാക്കാൻ.
എൻ. ഷിജീർ, കെ.എസ്.എസ്.ആർ.ആർ.ഡി
സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |