കൊച്ചി: ഫോർട്ട് കൊച്ചിയിലെ 'നമ്പർ 18' ഹോട്ടലിൽ ഡി.ജെ പാർട്ടി കഴിഞ്ഞ് മുൻ മിസ് കേരളയും റണ്ണറപ്പുമടക്കം നാല് സുഹൃത്തുക്കൾ പുറത്തിറങ്ങിയത് രാത്രി 12.30 ഓടെ. ഇടപ്പള്ളി - വൈറ്രില ബൈപ്പാസിലെ ചളിക്കവട്ടത്ത് ഇവരുടെ കാർ മരത്തിലേക്ക് പാഞ്ഞുകയറിയത് ഒരു മണിയോടെ. നാലിലേറെ സിഗ്നൽ താണ്ടി മരണത്തിലേക്ക് അൻസി കബീറും അഞ്ജന ഷാജനും മുഹമ്മദ് ആഷിഖും പാഞ്ഞെത്തിയത് വെറും 30 മിനിറ്റിൽ. വേഗം 100-120 കിലോമീറ്റർ!
മൂന്ന് പേർ മരിക്കുകയും ബൈക്ക് യാത്രികനടക്കം രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടം അന്വേഷിച്ച പാലാരിവട്ടം പൊലീസിന് സി.സി.ടിവി ദൃശ്യങ്ങളാണ് കാറിന്റെ അമിതവേഗം വ്യക്തമാക്കിക്കൊടുത്തത്. ഹോട്ടലിൽ നിന്ന് അപകട സ്ഥലത്തേക്ക് 18.9 കിലോമീറ്ററാണ്.
രാത്രി വൈകി മദ്യം വിളമ്പുകയും അനുമതിയില്ലാതെ ഡി.ജെ പാർട്ടി നടത്തുകയും ചെയ്ത നമ്പർ 18 ഹോട്ടലിൽ നിന്ന് സിസി.ടിവി ദൃശ്യങ്ങൾ ഉൾപ്പെടുന്ന ഡി.വി.ആർ, കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക് എന്നിവ പൊലീസ് പിടിച്ചെടുത്തു. കമ്പ്യൂട്ടറിന്റെ പാസ്‌വേഡ് അറിയില്ലെന്ന ജീവനക്കാരുടെ മൊഴിയെ തുടർന്നാണിത്. ഇവ സൈബർ പൊലീസിന്റെ സഹായത്തോടെ പരിശോധിക്കും. മെട്രോ സി.ഐ എ. അനന്തലാലിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെയായിരുന്നു റെയ്ഡ്.
വാഹനം ഓടിച്ച തൃശൂർ മാള സ്വദേശി അബ്ദുൾ റഹ്മാൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതാണ് മിന്നൽ പരിശോധനയ്ക്ക് വഴിവച്ചത്. പരിക്ക് ഭേദമായ ഇയാളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
ഹോട്ടലിലെ ഡി.ജെ പാർട്ടികളിൽ സിനിമ, സീരിയൽ മേഖലയിലെ പ്രമുഖരടക്കം പങ്കെടുത്തെന്നാണ് വിവരം. പൊലീസ് പരിശോധന മുൻകൂട്ടി അറിയാനും ലഹരിവസ്തുക്കൾ മാറ്റാനും ഹോട്ടലിൽ സംവിധാനമുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ആഷിഖിന്റെ യാത്രഅയപ്പിനാണ് സംഘം ഒക്ടോബർ 31ന് ഹോട്ടലിൽ ഒത്തുചേർന്നത്. ഹോട്ടലിന്റെ ബാർ ലൈസൻസ് എക്സൈസ് മരവിപ്പിച്ചു. നാർക്കോട്ടിക്ക് സെല്ലും പരിശോധന നടത്തിയെന്നാണ് വിവരം. ഹോട്ടലിൽ മയക്കുമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയാൽ കൂടുതൽ നടപടിയുണ്ടാകും.
എ. അനന്തലാൽ
സി.ഐ, മെട്രോ പൊലീസ്
(പാലാരിവട്ടം ഇൻ ചാർജ്)
മദ്യം 155 മില്ലി
ശരീരത്തിൽ 30 മില്ലിയിൽ അധികം മദ്യം കണ്ടെത്തിയാൽ പോലും മദ്യപിച്ച് വാഹനമോടിച്ചതിന് പിടിവീഴുമെന്നിരിക്കെ, കാറോടിച്ചിരുന്ന അബ്ദുൾ റഹ്മാന്റെ രക്തത്തിൽ 155 മില്ലിയായിരുന്നു മദ്യത്തിന്റെ സാന്നിദ്ധ്യം. ദേശീയപാത ബൈപ്പാസിൽ 80 കിലോമീറ്ററാണ് പരമാവധി വേഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |