ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സിംഘു അതിർത്തിയിൽ സമരം ചെയ്ത കർഷകനെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബ് ഫത്തേഗഡ് സാഹിബ് ജില്ലയിലെ റൂർക്കി സ്വദേശി ഗുർപ്രീത് സിംഗാണ് (45) മരിച്ചത്. സിദ്ദുപൂരിലെ ഭാരതീയ കിസാൻ യൂണിയൻ നേതാവ് ജഗ്ജീത് സിംഗ് ദല്ലേവാൾ പക്ഷത്ത് നിന്ന് സമരം ചെയ്യുകയായിരുന്നു ഗുർപ്രീത്. കഴിഞ്ഞ ആഴ്ച സമരവേദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ഗുർപ്രീത് രണ്ട് ദിവസം മുമ്പാണ് ഡൽഹിയിൽ തിരിച്ചെത്തിയത്.
ഗുർപ്രീതിന്‍റെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കുണ്ഡ്ലി പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് പറഞ്ഞു. അതേസമയം, മരണകാരണം വ്യക്തമല്ല. ആത്മഹത്യയാണോ എന്നതിൽ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. പത്തൊൻപതും ഇരുപത്തിയൊന്നും വയസുള്ള രണ്ട് പെൺമക്കളും വിദ്യാർത്ഥിയായ ഇളയ മകനും ഭാര്യയും പ്രായമായ മാതാപിതാക്കളും അടങ്ങിയ കുടുംബത്തിൻ്റ ഏക ആശ്രയമായിരുന്നു ഗുർപ്രീത്. ആറ് ലക്ഷത്തിലേറെ ബാദ്ധ്യതയുണ്ടെന്ന് ഗുർപ്രീത് പറഞ്ഞിരുന്നതായി മറ്റ് കർഷകർ പറയുന്നു.
ലഖിംപൂർ ഖേരിയിലെ സംഘർഷത്തിന് ശേഷം കർഷകർ 29 മുതൽ പാർലമെൻ്റ് മാർച്ച് നടത്തി സമരം ശക്തിപ്പെടുത്താനിരിക്കെയാണിത്. കഴിഞ്ഞ മാസം ഒരു കർഷകന്റെ മൃതദേഹം സിംഘു അതിർത്തിയിലെ ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ നാല് നിഹാംഗുകൾ അറസ്റ്റിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |