ചിറ്റൂർ: ചിറ്റൂർ മേഖലയിൽ ഒന്നാംവിള കൊയ്ത്ത് കഴിഞ്ഞ് രണ്ടാംവിളയുടെ ഞാറു നടീൽ ജോലികൾ ആരംഭിച്ചതോടെ പൊൽപ്പുള്ളി പഞ്ചായത്തിലെ വേർകോലി കണിയാറംകൊളമ്പിലെ ഒമ്പത് പേരടങ്ങിയ തൊഴിൽ സേനാംഗങ്ങളായ വനിതകൾ തിരക്കിലാണ്. വിവിധ പാടശേഖരങ്ങളിലുള്ള ഞാറു പറിക്കൽ, നടീലും എന്നീ ജോലികൾ ഏറ്റെടുത്തിരിക്കുകയാണ് സംഘം. ഇടക്കാലത്ത് നടീൽ ജോലികൾക്ക് തൊഴിലാളികളെ ആവശ്യത്തിനു ലഭിക്കാതായതോടെ മിക്ക പ്രദേശങ്ങളിലും അയൽസംസ്ഥാന തൊഴിലാളികളെയാണ് ആശ്രയിക്കുന്നത്. അവർ വളരെ വേഗതയിൽ പണിയെടുക്കുന്നതായും ചെലവ് കുറവാണെന്നുമാണ് കർഷകർ പറയുന്നത്.
എന്നാൽ അയൽസംസ്ഥാന തൊഴിലാളികളെ വെല്ലുന്ന വേഗതയിലും കൃത്യതയോടുമാണ് വേർകോലിയിലെ തൊഴിൽ സേനാംഗങ്ങളായ കർഷക തൊഴിലാളി വനിതകളുടെ പ്രവർത്തനം. ഒരു ഏക്കർ ഞാറു പറിച്ച് പാടവരമ്പത്ത് എത്തിച്ച് നടിൽ നടത്താൻ 4500 രൂപയാണ് കൂലി. ഒമ്പത് അംഗ തൊഴിലാളികൾ ഒരു ദിവസം രണ്ട് ഏക്കറിൽ നടിൽ നടത്തും. രാവിലെ 6.15ന് ഞാറ്റുപാടത്ത് എത്തി ഞാറു പറിക്കൽ തുടങ്ങും. ഒമ്പതിന് ഞാറുകടത്തലും ഞാറു പരത്തലും കഴിഞ്ഞാൽ വൈകീട്ട് ആറുവരെ നടീൽ നടക്കും. കർഷകർ ആഗ്രഹിക്കുന്ന വിധത്തിലുള്ള നടിൽ രീതിതന്നെയാണ് ചെയ്യുന്നത്.
സാധാരണ ഗ്രാമപ്രദേശങ്ങളിലെ തൊഴിലാളികൾ ചെയ്യുന്ന പണിയേക്കാൾ വേഗതയിലും ഇരട്ടി സമയവും ജോലി ചെയ്യുമെന്നതാണ് ഇവരുടെ മറ്റൊരു പ്രത്യേകത. സാധാരണ ഒരു ഏക്കർ ഞാറു പറിച്ച് നടീൽ നടത്താൻ 20 തൊഴിലാളികൾവരെ വേണ്ടിവരുന്ന സ്ഥാനത്ത് ഈ ഒമ്പത് തൊഴിലാളികൾ രണ്ട് ഏക്കർ നടീൽ നടത്തും.
ചായ, ഭക്ഷണം, യാത്ര കൂലി എന്നിവ കുറയും. കൂടാതെ ഒരു ആഴ്ചകൊണ്ട് ചെയ്യുന്ന പണി ഏതാനും ദിവസം കൊണ്ടു പൂർത്തിയാക്കാൻ സാധിക്കുകയും ചെയ്യും. തൊഴിലാളി ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഞാറ് മൂപ്പായി പോകാതെ, സമയത്തിന് കൃഷിയിറക്കാൻ കഴിയുക എന്നത് കൃഷിക്കാരുടെ മാനസിക സമർദ്ദം കുറയ്ക്കുകയും ചെയ്യും. അതിനാൽ ഈ തൊഴിൽസേനയുടെ പ്രവർത്തനം വലിയ ആശ്വാസമാണെന്ന് മേഖലയിലുള്ള കർഷകർ പറഞ്ഞു. ചിറ്റൂർ മേഖലയിലെ വിവിധ പാടശേഖരങ്ങളിലെ കർഷകർ സംഘത്തിന്റെ സേവനത്തിനായി കാത്തുനിൽക്കുന്ന അവസ്ഥയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |