നോർക്കയിൽ നിന്ന് ചാരിതാർത്ഥ്യത്തോടെ കെ. വരദരാജൻ പദവിയൊഴിയുന്നു
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ ഗൾഫിൽ നിന്നുൾപ്പെടെ മടങ്ങിയെത്തിയ പ്രവാസികൾക്ക് കൈത്താങ്ങായി നിലകൊണ്ട നോർക്കയുടെ വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് നാലരവർഷത്തെ സേവനത്തിനുശേഷം പടിയിറങ്ങുകയാണ് കെ. വരദരാജൻ. കെ.എസ്.എഫ്.ഇ ചെയർമാൻ എന്ന പുതിയ ചുമതലയിലേക്കാണ് അദ്ദേഹം പോകുന്നത്. കൊവിഡ് കാലത്ത് നോർക്കയിൽ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവയ്ക്കാനായതിന്റെ ചാരിതാർത്ഥ്യത്തോടെയാണ് അദ്ദേഹം പദവിയൊഴിയുന്നത്. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും എൻ.ജി.ഒ.യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റുമാണ് കൊല്ലം സ്വദേശിയായ വരദരാജൻ. അദ്ദേഹം 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.
കൊവിഡ് കാലത്തെ അനുഭവങ്ങൾ
നോർക്കയുടെ ഭരണസാരഥ്യത്തിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലമായിരുന്നു കൊവിഡിന്റെ ഒന്നരവർഷങ്ങൾ. ആ സമയത്ത് നോർക്കയുടെ സേവനം പ്രവാസികൾക്ക് അനുഗ്രഹമായിരുന്നു. അതിന് നോർക്കയെ സഹായിച്ചത് ലോക കേരളസഭയാണ്. ഒന്നും രണ്ടും ലോക കേരളസഭ നോർക്കയ്ക്ക് നല്ലൊരു ആഗോള നെറ്റ്‌വർക്ക് നൽകി. 56 രാജ്യങ്ങളിൽ ഹെൽപ്പ് ഡെസ്ക് ഉണ്ടാക്കാനും മലയാളികൾക്ക് സഹായമെത്തിക്കാനും കഴിഞ്ഞു.
സർക്കാരിന്റെ പിന്തുണ
നോർക്കയുടേയും പ്രവാസികാര്യത്തിന്റെയും ചുമതല മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് നിർവഹിക്കുന്നത്. സർക്കാരിന് പ്രവാസികാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് ലോക കേരളസഭ. അത് ധൂർത്താണെന്ന് ആക്ഷേപിച്ചവരേറെയാണ്. എന്നാൽ അവരുടെയെല്ലാം വായടപ്പിക്കുന്നതായിരുന്നു കൊവിഡ് കാലത്തും പ്രളയകാലത്തും വിദേശങ്ങളിൽ നിന്ന് സഹായമെത്തിക്കാനായത്.
നോർക്കയിലെ പ്രവർത്തനം
നാട്ടിലെയും വിദേശത്തേയും പ്രവാസികളുടെ കുടുംബങ്ങളുടെ ക്ഷേമം, വിദേശത്ത് ജോലികിട്ടാനുള്ള സൗകര്യമൊരുക്കൽ, നാട്ടിൽ മടങ്ങിയെത്തിയാൽ പുനരധിവാസ സഹായം എന്നിങ്ങനെ നോർക്കയുടെ പ്രവർത്തനം പുനഃക്രമീകരിച്ചു. പ്രവാസികൾ തിരിച്ചെത്തിയാൽ സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ നിരവധി പദ്ധതികളുണ്ട്.
കുടുംബശ്രീ വഴി രണ്ടുലക്ഷം രൂപവരെ പലിശയില്ലാ വായ്പ നൽകുന്ന പദ്ധതി, കെ.എസ്.എഫ്.ഇയിലൂടെ അഞ്ചുശതമാനം പലിശയും ഒരുലക്ഷം രൂപ സബ്സിഡിയോടെയും നൽകുന്ന വായ്പാപദ്ധതി തുടങ്ങിയവയാണിത്. പ്രവാസികളുടെ മക്കൾക്ക് 50ലക്ഷം രൂപാവരെയുള്ള വിദ്യാഭ്യാസവായ്പ കിട്ടുന്ന ഡയറക്ടേഴ്സ് ഫോർ എഡ്യൂക്കേഷൻ പദ്ധതി, പ്രവാസികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ തുടങ്ങി നിരവധി പദ്ധതികൾ തുടങ്ങിവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |