മാള: വിമോചന സമരത്തിൽ അമേരിക്കൻ ചാരസംഘടനയ്ക്ക് നേരിട്ടിടപെടാൻ കഴിയാതിരുന്നതിന് കാരണം നെഹ്രുവിന്റെ നിലപാടായിരുന്നുവെന്ന് ഡോ. ടി.എം തോമസ് ഐസക് അഭിപ്രായപ്പെട്ടു. ഗ്രാമിക ബുക്‌സ് പ്രസിദ്ധീകരിച്ച '1959 വിമോചന സമരം വീണ്ടുവിചാരങ്ങൾ' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു തോമസ് ഐസക്. അതിന് പകരം അവർ ഇന്റലിജൻസ് ബ്യൂറോ വഴി പണം നൽകുകയായിരുന്നു. ഇതിന്റെ വ്യക്തമായ തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുണ്ടായ ആഗോള സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ വേണം വിമോചന സമരത്തെ വിലയിരുത്താനെന്നും തോമസ് ഐസക് പറഞ്ഞു. അമ്പത്തൊമ്പതിലെ വിമോചന സമരം എങ്ങനെയുണ്ടായി എന്നറിയണമെങ്കിൽ അമ്പത്തേഴിലെ കമ്യൂണിസ്റ്റ് വിജയം എങ്ങനെയുണ്ടായി എന്ന് കൂടി അറിയണമെന്ന് പ്രഭാഷണം നടത്തിയ സിവിക്ചന്ദ്രൻ അഭിപ്രായപ്പെട്ടു. എല്ലാ പിന്തിരിപ്പൻ വർഗീയ ശക്തികളേയും ഏകോപിപ്പിച്ചാണ് 57 ലെ കമ്യൂണിസ്റ്റ് വിജയം സാദ്ധ്യമാക്കിയത്. അവർ വേർപിരിഞ്ഞപ്പോഴാണ് സമരം സംഭവിച്ചതെന്നും സിവിക് പറഞ്ഞു. അത് ജനങ്ങളുടെ സ്വയംഭൂവായ മുന്നേറ്റമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ജനാധിപത്യ ബോധമില്ലായ്മയും പിടിപ്പുകേടുമാണ് വിമോചന സമരത്തിലേക്ക് നയിച്ചതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ദളിത് വിഭാഗങ്ങൾ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ : എസ്. മൃദുലാദേവി
57ലെ സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിലോ അതിനെതിരെ ഉയർന്നുവന്ന വിമോചന സമരത്തിലോ ദളിത്, ആദിവാസി വിമോചനം ലക്ഷ്യമായിരുന്നില്ലെന്ന് ദളിത് ആക്ടിവിസ്റ്റ് എസ്. മൃദുലാദേവി പറഞ്ഞു. ആറ് പതിറ്റാണ്ടിന് ശേഷവും ഈ ജനവിഭാഗങ്ങൾ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണെന്നും അവർ പറഞ്ഞു. നോവലിസ്റ്റ് ലിസി, തോമസ് ഐസക്കിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി. ഈ.ഡി ഡേവീസ് പുസ്തകം പരിചയപ്പെടുത്തി. ഗ്രാമിക പ്രസിഡന്റ് പി.കെ. കിട്ടൻ അദ്ധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജൊ, യു.കെ. പ്രഭാകരൻ, മിനി പോളി, രേഖ സന്തോഷ്, വടക്കേടത്ത് പത്മനാഭൻ, പി.പി. സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. പർവ്വതങ്ങളെ മാറ്റിമറിച്ച വിഡ്ഢിയായ വൃദ്ധൻ എന്ന ലഘു നാടകവും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |