ന്യൂയോർക്ക്: കമ്പനി ജീവനക്കാരുടെ കൊവിഡ് വിവരങ്ങൾ മറച്ചുവച്ചതിന് യു.എസ് കോർപ്പറേറ്റ് ഭീമൻ ആമസോണിന് പിഴ ശിക്ഷ. കൊവിഡ് ബാധിതരായ ജീവനക്കാരുടെ വിവരങ്ങൾ മറ്റു ജീവനക്കാരെ അറിയിക്കാത്തതിനെ തുടർന്നാണ് 5 ലക്ഷം ഡോളർ (ഏകദേശം 3.71 കോടി രൂപ) ആമസോണിന് പിഴ ചുമത്തിയത്. സഹപ്രവർത്തകരുടെ കൊവിഡ് വിവരങ്ങൾ മറ്റു ജീവനക്കാരെ അറിയിക്കുന്നതിൽ ആമസോണിന് വീഴ്ച സംഭവിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു.
കാലിഫോർണിയയിലെ ആമസോണിന്റെ തൊഴിലിടങ്ങളിലെ കൊവിഡ് വിവരങ്ങളാണ് കമ്പനി പൂഴ്ത്തിയതായി കണ്ടെത്തിയത്. കാലിഫോർണിയ സംസ്ഥാനത്തിലെ ആരോഗ്യ വിഭാഗത്തിന്റെ റിപ്പോർട്ടിൽ കോടതിയാണ് നടപടി എടുത്ത് പിഴ ചുമത്തിയത് എന്നാണ് ലോസ് അഞ്ചലസ് ടൈംസിന്റെ റിപ്പോർട്ട്. നടപടിയെ തുടർന്ന് ഇനി മുതൽ കൊവിഡ് കേസുകൾ പ്രാദേശിക ആരോഗ്യ ഏജൻസിയുമായി കൃത്യമായി പങ്കുവയ്ക്കാനും പിഴ അടയ്ക്കാനും ആമസോൺ തയ്യാറായി എന്നാണ് റിപ്പോർട്ട്.
കാലിഫോർണിയ സംസ്ഥാനത്ത് കഴിഞ്ഞ വർഷം നടപ്പിലാക്കിയ കൊവിഡ് റൈറ്റ് ടു ഇൻഫർമേഷൻ നിയമപ്രകാരമാണ് ആമസോണിന് പിഴ വിധിച്ചിരിക്കുന്നത്. ഈ നിയമപ്രകാരം തൊഴിലുടമ ഒരോ ദിവസത്തെയും തൊഴിലാളികൾക്കിടയിലെ കൊവിഡ് കേസുകൾ മറ്റ് തൊഴിലാളികളെ അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |