തിരുവനന്തപുരം: സസ്പെൻഷന് വിധേയനായ കെ.പി.സി.സി മുൻ സെക്രട്ടറി എം.എ. ലത്തീഫ് തനിക്കു ലഭിച്ച കാരണം കാണിക്കൽ നോട്ടീസിന് നൽകിയ വിശദീകരണം തള്ളി കെ.പി.സി.സി നേതൃത്വം. ആരോപണങ്ങളെ ലഘൂകരിച്ച് ലത്തീഫ് നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്.
മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ത അനുയായിയായ ലത്തീഫിനോട് വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിക്കുകയാണ് നേതൃത്വം ഇതിലൂടെ. വിശദീകരണം തള്ളിയതോടെ ലത്തീഫിന് പാർട്ടിയിൽ നിന്ന് പുറത്തേക്കുള്ള വഴി തെളിയുകയാണെന്നാണ് സൂചന. ഉമ്മൻ ചാണ്ടിയോടുള്ള വെല്ലുവിളിയായി എ ഗ്രൂപ്പ് ഇതിനെ കാണുന്നു.
ലത്തീഫിനെതിരെ ഉയർന്നു വന്നിട്ടുള്ള പരാതികൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജനറൽസെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണൻ, പി.എം. നിയാസ് എന്നിവരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ചുമതലപ്പെടുത്തി. തലസ്ഥാനജില്ലയിലെ കോൺഗ്രസിന്റെ മികച്ച സംഘാടകനായ ലത്തീഫ്, പാർട്ടി പുന:സംഘടനയുമായി ബന്ധപ്പെട്ട് പരസ്യകലാപത്തിന് മുതിർന്നെന്നും, മുതലപ്പൊഴിയിലേക്കുള്ള പ്രതിപക്ഷ നേതാവിന്റെ സന്ദർശനം തടസ്സപ്പെടുത്താൻ നോക്കിയെന്നുമാണ് നേതൃത്വം ചൂണ്ടിക്കാട്ടിയത്. സസ്പെൻഷനെതിരെ ലത്തീഫ് രംഗത്തെത്തിയിരുന്നു. നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിലെ മൂന്നിടങ്ങളിൽ പ്രകടനങ്ങളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |