തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച സഹകരണ വകുപ്പിന്റെ തുടർ നടപടികൾ മന്ദഗതിയിൽ. തട്ടിപ്പ് പുറത്തായ ഉടൻ കമ്മിറ്റി രൂപീകരിച്ചെങ്കിലും അംഗങ്ങൾ തൃശൂരിലെത്താനും അന്വേഷണം തുടങ്ങാനും വൈകി. 15 ദിവസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ടും ഒരു മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും നൽകണമെന്നായിരുന്നു ഉത്തരവ്. ഈ കാലയളവിൽ അന്വേഷണം പൂർത്തിയാക്കാനായില്ല.
തുടർന്ന് സമയം നീട്ടി വാങ്ങിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട 16 ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ നൽകാനും വൈകി. ഇതിനായി മറ്റൊരു കമ്മിറ്റിക്ക് രൂപം നൽകി. മൂന്ന് മാസക്കാലാവധി തീരുന്നതിന് ഒരാഴ്ച മുമ്പാണ് ചാർജ് മെമ്മോ നൽകിയത്. സസ്പെൻഡ് ചെയ്യപ്പെട്ടവർ നൽകിയ മറുപടിയിന്മേലുള്ള തുടർ നടപടിയും ഇഴയുകയാണ്. സസ്പെൻഷനിലായവർക്ക് പുറമേ മറ്റ് ഉദ്യോഗസ്ഥർക്കും വിരമിച്ചവർക്കും തട്ടിപ്പിൽ പങ്കുള്ളതായി കണ്ടെത്തിയിരുന്നു.
ഒമ്പതംഗ സംഘം നൽകിയ അന്തിമ റിപ്പോർട്ടിൽ ഇത് സംബന്ധിച്ച വിവരങ്ങളുണ്ടെന്നാണ് അറിയുന്നത്. ഇവരുടെ പേരിൽ പ്രത്യേകം നടപടികളെടുക്കുമെന്നാണ് സൂചന. നേരത്തെ സസ്പെൻഷനിലായവരുടെ കൂട്ടത്തിൽ ഇവർക്കും മെമ്മോ നൽകുമെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ അതുണ്ടായില്ല.
പുനരുദ്ധാരണ പാക്കേജും മന്ദഗതിയിൽ
ഇടപാടുകാരുടെ പണം നഷ്ടപ്പെടാതിരിക്കാൻ പുനരുദ്ധാരണ പാക്കേജ് കൊണ്ടുവരുമെന്ന പ്രഖ്യാപനം നടപ്പായില്ല. കൺസോർഷ്യം രൂപീകരണവും എങ്ങുമെത്തിയില്ല. സഹകരണ നിയമത്തിന്റെ സമഗ്രമായ പരിഷ്കരണം ലക്ഷ്യമിട്ടുള്ള കരട് ബില്ലുണ്ടാക്കാനായി കമ്മിറ്റികൾക്ക് രൂപം നൽകിയെങ്കിലും പ്രവർത്തനം മന്ദഗതിയിലാണെന്ന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കരുവന്നൂർ സഹകരണ ബാങ്കിന് കീഴിലുള്ള നീതി മെഡിക്കൽ സ്റ്റോർ, മതിയായ കാരണങ്ങളില്ലാതെ കഴിഞ്ഞയാഴ്ച പൂട്ടിയതിനെതിരെയും പ്രതിഷേധമുയർന്നു. മൂന്ന് ജീവനക്കാരാണ് സ്റ്റോറിലുണ്ടായിരുന്നത്. ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. നല്ല വിൽപ്പനയുണ്ടായിരുന്നെന്നും സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ സഹായിക്കാനാണ് പൂട്ടിയതെന്നുമാണ് ആരോപണം. സി.പി.എം തൃശൂർ ഏരിയാ സമ്മേളനത്തിലും കരുവന്നൂർ തട്ടിപ്പ് പ്രധാന ചർച്ചാ വിഷയമാവുകയും സി.പി.എം ജില്ലാ, സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനമുയരുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |