ഹൈദരാബാദ്: ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസ് എം.എൽ.എമാർ ഭാര്യ ഭുവനേശ്വരിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് തെലുങ്ക് ദേശം പാർട്ടി (ടിഡിപി) നേതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിൽ ഭാര്യ ഭുവനേശ്വരിയെ പരുഷവും നിന്ദ്യവുമായി ആക്ഷേപിച്ചെന്നാരോപിച്ച് അദ്ദേഹം പൊട്ടിക്കരഞ്ഞു.
"കഴിഞ്ഞ രണ്ടര വർഷമായി, ഞാൻ അപമാനങ്ങൾ സഹിക്കുകയാണ്. എന്നാൽ ശാന്തത കൈവിട്ടില്ല. ഇന്ന് അവർ എന്റെ ഭാര്യയെപ്പോലും ലക്ഷ്യമിട്ടു. ഞാൻ എല്ലായ്പ്പോഴും ബഹുമാനത്തോടെയാണ് എന്റെ ഭാര്യക്കൊപ്പം ജീവിക്കുന്നത്. ഇതെനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. എനിക്ക് വലിയ വിഷമമുണ്ട്.' - ചന്ദ്രബാബു നായിഡു പറഞ്ഞു. തനിക്കും ഭാര്യയ്ക്കുമെതിരായ വ്യക്തിപരമായ പരാമർശങ്ങൾക്കെതിരെ പ്രതിരോധിക്കാൻ നിയമസഭയിൽ അവസരം നിഷേധിച്ചുവെന്നും നായിഡു പറഞ്ഞു.
ഇന്നലെ രാവിലെ നിയമസഭയിൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ വൈ.എസ്.ആർ. കോൺഗ്രസ് - ടി.ഡി.പി സാമാജികർ തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. നായിഡു സംസാരിച്ചുകൊണ്ടിരിക്കെ സ്പീക്കർ തമ്മിനേനി സീതാറാം മൈക്ക് ഓഫാക്കി. സംസാരിക്കാൻ അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ച് നായിഡു പുറത്തേക്ക് പോയി.പുറത്തിറങ്ങുന്നതിനു മുമ്പ് നായിഡു നാടകീയമായ പ്രഖ്യാപനവും നടത്തി. നിയമസഭയ്ക്കുള്ളിൽ തന്നെ അപമാനിച്ച സാഹചര്യത്തിൽ അധികാരത്തിൽ തിരിച്ചെത്തുന്നത് വരെ ഇനി സഭയിലേക്ക് കയറില്ലെന്നായിരുന്നു പ്രഖ്യാപനം. അതേസമയം, ഭരണകക്ഷി എം.എൽ.എമാർ നായിഡുവിന്റെ നീക്കത്തെ ‘നാടകം’ എന്നു പരിഹസിച്ചു
2012ൽ സമാനമായ പ്രഖ്യാപനം അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയും നടത്തിയിരുന്നു. അധികാരത്തിൽ തിരിച്ചെത്തുന്നത് വരെ നിയമസഭയിലേക്ക് ജയലളിത പ്രവേശിച്ചിരുന്നില്ല.
അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വന്തം ജില്ലയായ ചിറ്റൂരിൽ നായിഡുവിന്റെ ടി.ഡി.പിക്ക് കനത്ത തിരിച്ചടിയേറ്റിരുന്നു കുപ്പം നഗരസഭയിലെ 25-ൽ 19 വാർഡുകളും വൈ.എസ്.ആർ കോൺഗ്രസാണ് ജയിച്ചത്. ആദ്യമായിട്ടാണ് ഈ മേഖലയിൽ ടി.ഡി.പിക്ക് തിരിച്ചടിയേൽക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |