ന്യൂഡൽഹി: കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ നടി കങ്കണ റണൗട്ട് നടത്തിയ പരാമർശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം. സിക്ക് സമൂഹത്തെ മുഴുവൻ ഖാലിസ്ഥാനി ഭീകരരെന്ന് വിളിച്ചുവെന്ന് ആരോപിച്ച് നടിക്കെതിരെ ഡൽഹി സിക്ക് ഗുരുദ്വാര മാനേജ്മെന്റ് കമ്മറ്റി പ്രസിഡന്റും ശിരോമണി അകാലി ദൾ നേതാവുമായ മഞ്ജീന്ദർ സിംഗ് സിർസ പൊലീസിൽ പരാതി നൽകി.
കർഷക പ്രക്ഷോഭത്തെ ഖാലിസ്ഥാൻ വാദികളുടെ സമരമായി ചിത്രീകരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് കങ്കണ നടത്തിയതെന്ന് സിർസ ആരോപിച്ചു.
'ഖാലിസ്ഥാനി ഭീകരർ ഇപ്പോൾ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടാകാം. എന്നാൽ ഒരു സ്ത്രീയെ നമ്മൾ മറക്കാൻ പാടില്ല. രാജ്യത്തിന് എത്രയധികം ദുരിതം സമ്മാനിച്ച വ്യക്തിയാണെങ്കിലും വനിതാ പ്രധാനമന്ത്രി ഖാലിസ്ഥാനികളെ കൊതുകുകളെപ്പോലെ ചവിട്ടിയരച്ചു. സ്വന്തം ജീവൻതന്നെ അതിന് വിലയായി നൽകേണ്ടിവന്നുവെങ്കിലും രാജ്യത്തെ വിഭജിക്കാൻ അവർ അനുവദിച്ചില്ല. ഇപ്പോഴും ഇന്ദിരയുടെ പേരുകേട്ടാൽ അവർ വിറയ്ക്കും. ഇന്ദിരയെപ്പോലെ ഒരു ഗുരുവിനെയാണ് അവർക്ക് വേണ്ടത്.' - കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഇന്ദിരയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് മറ്റൊരു വിവാദ പരാമർശവും അവർ തൊട്ടുപിന്നാലെ നടത്തി. എന്നാൽ സിക്ക് വിഭാഗക്കാരെ മുഴുവൻ ഖാലിസ്ഥാനികളെന്ന തരത്തിൽ ചിത്രീകരിക്കുന്ന തരത്തിലുള്ള പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
കർഷക സംഘടനകൾ ദീർഘകാലമായി നടത്തിവന്ന പ്രക്ഷോഭത്തെ തുടർന്ന് മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കങ്കണയുടെ വിവാദ പരാമർശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |