തിരുപതി: ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണിയായ രായല ചെരുവിന്റെ ബണ്ടുകളിൽ വിള്ളൽ കണ്ടെത്തിയത് ആശങ്ക സൃഷ്ടിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും പഴക്കമേറിയ ജലസംഭരണിയാണ് രായല ചേരുവ് ജലസംഭരണി. കനത്ത മഴയും അതുമൂലമുള്ള പ്രളയവും അനുഭവപ്പെടുന്ന തിരുപ്പതിയിൽ ജലസംഭരണിയുടെ തകർച്ച ഊഹിക്കാൻ പോലും സാധിക്കാത്ത കനത്ത നാശനഷ്ടങ്ങൾക്ക് കാരണമാകും.
ഇന്ന് വൈകുന്നേരത്തോടെയാണ് ജലസംഭരണിയിലെ വിള്ളൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ബണ്ട് സ്ഥിതിചെയ്യുന്ന തിരുപതിയിലെ രാമചന്ദ്രപുരം ഗ്രാമത്തിലെ ജനങ്ങളോട് അവസ്യസാധനങ്ങൾ മാത്രം എടുത്ത് എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ബണ്ട് ഏതു നിമിഷവും തകരാമെന്നും ആരും തന്നെ ഗ്രാമത്തിൽ നിൽക്കരുതെന്നും ഗ്രാമത്തിലെ ഓരോ വീടുകളിലും കയറി ദുരന്തനിവാരണസേനാ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നുണ്ട്.
ഉദ്യോഗസ്ഥർക്കൊപ്പം ജില്ലാ കളക്ടർ ഹരി നാരായണൻ സ്ഥലം സന്ദർശിക്കുകയും ജലസംഭരണി തകർന്നാൽ വെള്ളം ഒഴുകിയെത്താൻ സാദ്ധ്യതയുള്ള എല്ലാ ഗ്രാമങ്ങളും മുൻകരുതലെന്നവണ്ണം ഒഴിപ്പിക്കാനും നിർദ്ദേശം നൽകി. ജലസംഭരണിയിൽ നിലവിൽ ചെറിയൊരു വിള്ളലാണുള്ളതെന്നും എങ്കിലും അപകട സാദ്ധ്യത മുൻകൂട്ടികണ്ട് ജനങ്ങളെ ഒഴിപ്പിക്കുകയാണെന്നും കളക്ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ 0.9 ടി എം സി വെള്ലം റിസർവോയറിലുണ്ടെന്നും ജലസംഭരണിയുടെ ചരിത്രത്തിലിന്നുവരെ ഇത്രത്തോളം വെള്ളം കെട്ടിനിർത്തിയിട്ടില്ലെന്നും സ്പെഷ്യൽ ഓഫീസർ പ്രദ്യുമ്മ മാദ്ധ്യമങ്ങളെ അറിയിച്ചു. ജലസംഭരണി നിറഞ്ഞു കവിഞ്ഞിരിക്കുകയാണെന്നും ഇത്രയേറെ വെള്ളം സൂക്ഷിക്കാനുള്ള ശേഷി റിസർവോയറിനില്ലെന്നും റിസർവോയർ തകരാതെ താത്കാലികമായി എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന് സംസ്ഥാനത്തെ എൻജിനീയർമാരുമായും വിവിധ വിഭാഗങ്ങളിലെ വിദഗ്‌ദ്ധരുമായും ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |