ന്യൂഡൽഹി: മുൻ ഇന്ത്യ പരിശീലകൻ രവി ശാസ്ത്രിയെ പരിഹസിച്ച് മുൻ ഇന്ത്യൻ താരവും ബി ജെ പി എം പിയുമായ ഗൗതം ഗംഭീർ. രവി ശാസ്ത്രിക്ക് പറ്റിയ പണി കമന്ററിയാണെന്നും ഇന്ത്യൻ പരിശീലകൻ ആയിരുന്ന സമയത്തും ശാസ്ത്രി കൂടുതലും ചെയ്തിരുന്നത് വാചകമടി മാത്രമായിരുന്നെന്നും ഗംഭീർ പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗംഭീർ ഇങ്ങനെ പറഞ്ഞത്. 2019ൽ ഇന്ത്യ ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര വിജയിച്ചപ്പോൾ ആ വിജയം 1983ലെ ലോകകപ്പ് നേട്ടത്തെക്കാളും ഉയർന്നതാണെന്ന് അന്നത്തെ ഇന്ത്യൻ ടീം പരിശീലകൻ ആയിരുന്ന രവി ശാസ്ത്രി അഭിപ്രായപ്പെട്ടിരുന്നു. അന്ന് തന്നെ ശാസ്ത്രിയുടെ ഈ പരാമർശത്തിനെതിരെ നിരവധി പേർ രംഗത്തു വന്നിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം ഇന്ത്യൻ ടീം ന്യൂസിലാൻഡിനെതിരായ ടി ട്വന്റി പരമ്പര 3 - 0ന് തൂത്തുവാരിയപ്പോൾ നിലവിലെ പരിശീലകനായ ദ്രാവിഡ് വളരെ പക്വമായ പ്രതികരണമാണ് നടത്തിയത്. മതിമറന്ന് ആഘോഷിക്കേണ്ടതായി ഈ വിജയത്തിൽ ഒന്നുമില്ലെന്നും ടി ട്വന്റി ലോകകപ്പിനു ശേഷം വെറും മൂന്ന് ദിവസത്തെ വിശ്രമം മാത്രമാണ് ന്യൂസിലാൻഡിന് ലഭിച്ചതെന്നും ഇന്ത്യയിൽ ആറ് ദിവസം കൊണ്ട് മൂന്ന് ടി ട്വന്റികൾ അവർ കളിച്ചുവെന്നും ദ്രാവിഡ് പറഞ്ഞു. ന്യൂസിലാൻഡ് ടീം വളരെയേറെ ക്ഷീണിതരായിരുന്നെന്നും അതിനാലാണ് ഇന്ത്യക്ക് അവരെ എളുപ്പത്തിൽ തോൽപ്പിക്കാൻ സാധിച്ചതെന്നും പറയാതെ പറയുകയായിരുന്നു ദ്രാവിഡ്. ഈ വിജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് ഇതിലും വലിയ വെല്ലുവിളികളെ നേരിടുന്നതിന് തയ്യാറെടുക്കുകയാണ് വേണ്ടതെന്നും ദ്രാവിഡ് സൂചിപ്പിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഗംഭീർ ഇരു പരിശീലകരെയും താരതമ്യം ചെയ്യുന്ന അഭിമുഖം പുറത്തു വന്നത്. നന്നായി കളിക്കുമ്പോൾ ഒരിക്കലും സ്വയം പ്രശംസിക്കരുതെന്നും 2011ലെ ലോകകപ്പ് വിജയിച്ചപ്പോൾ അന്ന് ടീമിലുണ്ടായിരുന്നവർ ആരും സ്വന്തം പ്രകടനം നല്ലതായിരുന്നെന്ന് പറഞ്ഞിരുന്നില്ലെന്നും എന്നാൽ മറ്റുള്ളവർ ഇന്ത്യൻ താരങ്ങളുടെ കളി മികച്ചതാണെന്ന് നിരവധി തവണ പറഞ്ഞിരുന്നെന്നും ഗംഭീർ സൂചിപ്പിച്ചു.
ഇന്ത്യ ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും മികച്ച കളി കാഴ്ചവച്ചുവെങ്കിൽ അത് നല്ല കാര്യം തന്നെയാണ്. എന്നാൽ സ്വയം പുകഴ്ത്തേണ്ട ആവശ്യമില്ല. മറ്റുള്ളവരാണ് നമ്മെ പ്രശംസിക്കേണ്ടത്. രവി ശാസ്ത്രിയെ പോലെ ഒരിക്കലും ദ്രാവിഡ് പെരുമാറില്ല. എത്ര കളി ജയിച്ചാലും അദ്ദേഹത്തിന്റെ വാക്കുകളിൽ എളിമയുണ്ടായിരിക്കും, ആ വാക്കുകളുടെ ശ്രദ്ധാകേന്ദ്രം എപ്പോഴും കളിക്കാരായിരിക്കുമെന്നും ഗംഭീർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |